എസ്ബിഐയുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. എടിഎം വഴിയുള്ള എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കുമെന്ന ബാങ്കിന്റെ സർക്കുലർ പുറത്തു വന്നതോടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തു വന്നിട്ടുള്ളത്. രാജ്യമെങ്ങുമുള്ള എസ്ബിഐയുടെ ജില്ലാ ഓഫിസുകളിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഷ്‌ലസ് ഇക്കണോമി പ്രഖ്യാപനത്തോടെ സമൂഹത്തിലെ താഴെ തട്ടിലുള്ളവർ വരെ പ്രധാനമായും ആശ്രയമായി കണ്ടത് സ്റ്റേറ്റ് ബാങ്കിനെ ആയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സൗജന്യ എ.ടി.എം ഇടപാടുകള്‍ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം വന്നതോടെ സാധാരണക്കാർ ആശങ്കയിലായിരിക്കുകയാണ്.
ജൂണ്‍ ഒന്നു മുതല്‍ ഒരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. ഓണ്‍ലൈൻ, മൊബൈൽ പണമിടപാടുകൾക്കും സർവീസ് ചാർജ് ബാധകമാക്കിയിട്ടുണ്ട്. വിദൂര ഗ്രാമങ്ങളിൽ ബാങ്കിങ് സേവനം നൽകുന്ന ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കും ഇനി സർവീസ് ചാർജ് നൽകണം. ഇവർ വഴി പണം നിക്ഷേപിക്കാൻ രണ്ടു മുതൽ എട്ടുരൂപവരെയാണ് സർവീസ് ചാർജ്. പണം പിൻവലിക്കാൻ രണ്ടരശതമാനവും ചാർജീടാക്കും.
ബേസിക് സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്കും ഇനി ബാങ്കിങ് സേവനങ്ങള്‍ ചെലവേറിയതാകും. ഇത്തരം അക്കൗണ്ടുടമകൾക്ക് ബാങ്ക് ശാഖയിൽ നിന്നും എ.ടി.എമ്മിൽ നിന്നും സൗജന്യമായി നാലുതവണയെ പണം പിൻവലിക്കാനാകൂ. അതിൽ കൂടുതൽ ബാങ്ക് ശാഖയിൽ നിന്ന് പിൻവലിച്ചാൽ 50 രൂപയും എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചാൽ പത്തുമുതൽ ഇരുപതുരൂപവരെയും സർവീസ് ചാർജ് നൽകണം.
സർവീസ് ചാർജ് വർധന സംബന്ധിച്ച് എസ്.ബി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.