എ.സി. തകരാറിനെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒാപ്പറേഷൻ തിയറ്ററുകൾ ഇന്നു പ്രവർത്തനം പുനരാരംഭിക്കും. ആശുപത്രി വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ ചാർജ് ചെയ്യാനുള്ള നടപടികളും രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. ഒരാഴ്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് അധികൃതർ ഉണർന്നത്.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ആരോഗ്യ മന്ത്രി ഇടപെട്ടതോടെ എട്ടു ദിവസമായി കേടായിക്കിടന്ന എസി സംവിധാനം ഒറ്റ ദിവസംകൊണ്ട് ശരിയാക്കി. എസി സ്ഥാപിച്ച കമ്പനിയുടെ ഒരു ടെക്നീഷ്യൻ ഇനി ശസ്ത്രക്രിയകൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതുവരെ യൂണിറ്റിൽ ഉണ്ടാകും.വോൾട്ടേജ് വ്യതിയാനം മൂലം എസി സംവിധാനം തകരാറിലായാൽ മാറ്റി സ്ഥാപിക്കാനുള്ള മോട്ടോറുകളും എത്തിച്ചിട്ടുണ്ട്.അടിക്കടി മോട്ടോർ കേടാകുന്നത് ഒഴിവാക്കാനായി ഹൈടെൻഷൻ കണക്‌ഷനുവേണ്ടി ആശുപത്രി മാനേജ്മെന്റ് അപേക്ഷ നല്കിയിരുന്നു.
എന്നാൽ കെ എസ് ഇ ബി കണക്‌ഷൻ നൽകാതെ മെല്ലെപ്പോക്ക് തുടരുന്നതാണ് പ്രതിസന്ധിക്കു കാരണം. ഇന്നലെ ആശുപത്രിയിലെത്തിയ കെ എസ് ഇ ബി അധികൃതർ നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പു നൽകി. ഒരാഴ്ചയ്ക്കകം ഹെടെൻഷൻ കണക്ഷൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ശുചീകരണ ജോലികൾ പൂർത്തിയാകുന്നതോടെ തിയറ്റുകൾ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങും.എട്ടു ദിവസം തിയറ്ററുകൾ അടച്ചിട്ടതോടെ അഞ്ഞൂറോളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.