അരുവിക്കരയിൽ കരുതൽ ജലംതീർന്നു. നെയ്യാർഡാമിലേക്കുള്ള നീരൊഴുക്കിലും കുറവ്. തിരുവനന്തപുരം നഗരംവീണ്ടും കടുത്ത ജലക്ഷാമത്തിലേയ്ക്ക്. നെയ്യാറിൽ നിന്ന് കനാലുകളിലേയ്ക്ക് വെള്ളമെത്താത്തതിനാൽ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കിലെ കർഷകരും ദുരിതത്തിലായി.
അരുവിക്കരയിലെ കരുതൽജലം ഗണ്യമായി കുറഞ്ഞതും ഡാമുകളിലേയ്ക്ക് നീരൊഴുക്കില്ലാത്തതുമാണ് ജലപ്രതിസന്ധി രൂക്ഷമാക്കുന്നത്. നെയ്യാർഡാമിൽ നിന്ന് പൈപ്പുവഴി തൊട്ടടുത്തകനാലിലൂടെ വെള്ളം അരുവിക്കര ഡാമിൽ എത്തിച്ച് ജല അതോരിറ്റി താൽക്കാലിക പരിഹാരം കണ്ടെങ്കിലും, നെയ്യാറിൽ ഇപ്പോൾ പമ്പുചെയ്യാനുള്ള വെള്ളം ഇല്ല. പമ്പ് ചെയ്യാൻ ചുരുങ്ങിയത് 46 മീറ്റർ ജലം വേണ്ട അരുവിക്കരയിൽ നിലവിലുള്ളത് 45 മീറ്റർ ജലം മാത്രമാണ്. പേപ്പാറ ഡാമിൽ അവശേഷിക്കുന്നത് 89.05 മീറ്റർ ജലവും. അതേസമയം നഗരത്തിൽ വെള്ളമെത്തിക്കാൻ ജലഅതോറിറ്റി കനാലുകളിലൂടെയുള്ള ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കിലെ കർഷകരും ദുരിതത്തിലായി.
ജലം എത്തിക്കാൻ നടപടി ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് മൗനമാണെന്നാണ് ആരോപണം. ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഇരുപത്തിയഞ്ചിലധികം കൃഷിയിടങ്ങളിലെ വിളകളാണ് നശിച്ചത്.