യാത്രാനുമതി ലഭിച്ച ശേഷം കൊച്ചി മെട്രോ റെയിലിൽ ഒന്നിൽ കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം തുടങ്ങി. മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ആശയവിനിമയമാർഗങ്ങളും ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം. നാലു ട്രെയിനുകളാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ പരീക്ഷണയോട്ടം നടത്തുന്നത്.
ഇത് കൊച്ചി മെട്രോ റെയിലിലൂടെ രണ്ടു ട്രെയിനുകൾ ഒരേ സമയം ഓടുന്നതിൻറെ ആദ്യ കാഴ്ച. ആലുവയിൽ നിന്ന് പാലാരിവട്ടത്തേക്കും തിരിച്ചും ഇങ്ങനെ ഓരോ ട്രെയിനുകൾ ഒരേസമയം കടന്നുപോയി. കേന്ദ്ര റയിൽവേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടർന്നാണ് കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ച് കെഎംആർഎൽ ഈ പരീക്ഷണ ഓട്ടം നടത്തിയത്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലെ 11 മെട്രോസ്റ്റേഷനുകളിലെയും ആശയവിനിമയ മാർഗങ്ങളും സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിച്ചാണ് ഈ പരീക്ഷണപ്പാച്ചിൽ. സ്റ്റേഷനുകളിൽ ട്രെയിനുകളുടെ അറിയിപ്പും യാത്രക്കാർക്കുള്ള നിർദേശങ്ങളും മുഴങ്ങി. ഇന്ന് ആകെ 142 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലുവ മുതൽ പാലാരിവട്ടം വരെ ഓടിയെത്താൻ ഇരുപത് മിനിറ്റാണെടുക്കുന്നത്. മണിക്കൂറിൽ 34 കിലോമീറ്ററാണ് ശരാശരി വേഗം. 2013 ജൂൺ ഏഴിനു നിർമാണം തുടങ്ങിയ കൊച്ചി മെട്രോ നിർണായമായ മറ്റൊരു നാഴികക്കല്ലാണ് പൂർണസജ്ജമായ ഈ പരീക്ഷണഓട്ടത്തിലൂടെ പിന്നിടുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ മെട്രോ ട്രെയിൻ ഉദ്ഘാടനമുണ്ടാകുമെന്നാണ് സൂചന. ഇതിനു ശേഷം യാത്രക്കാരുമായി കുതിച്ചുപായുന്നത് 9 ട്രെയിനുകളായിരിക്കും.