ഡിജിപി ടി.പി.സെന്‍കുമാര്‍ തിരിച്ചെത്തിയതിനു പിന്നാലെ പൊലീസ് തലപ്പത്ത് ചേരിപ്പോര് മുറുകുന്നു. പെയിന്റടി വിവാദത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരണ കത്ത് നല്‍കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റടിക്കണമെന്ന ബെഹ്റയുടെ ഉത്തരവിൽ ഡി.ജി.പി ടി.പി.സെൻകുമാർ അന്വേഷണത്തിനുത്തരവിട്ടുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് വിശദീകരണ കത്ത്.
പൊലീസ് ആസ്ഥാനത്ത് പെയിന്റടി വിവാദം കൊഴുക്കുന്നതിനിടെയാണ് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രദോ ബിശ്വാസിന് വിശദീകരണ കത്തയച്ചത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാൻ താൻ ഉത്തരവിട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് ബെഹ്റ കത്തിൽ പറയുന്നു. 2015 ൽ ടി.പി.സെൻകുമാർ ഡിജിപിയായിരുന്ന സമയത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാൻ തീരുമാനിച്ചത്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയ്ക്ക് കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ചുമതലപ്പെടുത്തി. നിറമായി ഒലീവ് ബ്രൗൺ തിരഞ്ഞെടുക്കുകയും ചെയ്തു. പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്ത പേരൂർക്കട സ്റ്റേഷനിൽ അന്നത്തെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി അനിൽകാന്തിന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തി. ഇതിനുശേഷമാണ് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും പുതിയ പെയിന്റടിക്കാൻ നിർദേശം നൽകിയത്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണന്നും ബെഹ്റ കത്തിൽ പറയുന്നു.
പൊലീസ് ആസ്ഥാനത്ത് വരാനിരിക്കുന്ന അധികാര വടംവലിയുടെ തുടക്കമാണ് പെയിന്റ് വിവാദം. രണ്ടുമാസമേ സെൻകുമാറിന് കാലാവധിയുള്ളുവെങ്കിലും പൊലീസ് തലപ്പത്ത് ഇപ്പോൾ തന്നെ കാര്യങ്ങൾ രണ്ടുവഴിയ്ക്കായികഴിഞ്ഞു.