ട്രെയിനുകളിലും റയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന റയിൽ നീരിന്റെ പഴയ കുപ്പികളിൽ വീണ്ടും വെളളം നിറച്ച് വിൽപനക്കെത്തിക്കുന്നു. മലപ്പുറം വാഴക്കാട്ടെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് നിലവാരമില്ലാത്ത വെളളം റയിൽ നീർ കുപ്പികളിലും മറ്റു കമ്പനികളുടെ കുപ്പികളിലും നിറക്കുന്നത്.
ട്രെയിനുകളിൽ നിന്നും റയിൽവേ സ്റ്റേഷനിലും നമ്മൾ വലിച്ചെറിയുന്ന ലോഡുകണക്കിന് കുപ്പികളാണ് വാഴക്കാട്ടെ കേന്ദ്രത്തിലുളളത്. വലിയ കേടില്ലാത്ത കുപ്പികളിൽ വെളളം വീണ്ടും നിറച്ച് സീൽ ചെയ്ത് ഇവിടെ നിന്നും വീണ്ടും വിൽപനക്കെത്തിക്കും. മറ്റു കമ്പനികളുടെ കുപ്പികളില്‍ വെളളം നിറച്ചും വിൽപനയുണ്ട്. ചില കച്ചവടക്കാരുമായുളള ധാരണയുടെ അടിസ്ഥാനത്തിലാണ് പേരില്ലാത്ത സ്ഥാപനത്തിന്റെ പ്രവർത്തനം. റയിൽവേ സ്റ്റേഷനുകളിൽ നിന്ന് റീസൈക്ലിങ് യൂണിറ്റുകളിലേക്ക് ലോറികളിൽ കൊണ്ടുപോകുന്ന റയിൽനീരിന്റെ കുപ്പികൾ കരാറുകാരെ സ്വാധീനിച്ച് കൈക്കലാക്കുകയാണന്നാണ് സംശയം. സ്ഥാപനത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് വ്യാജമാണോ എന്ന് സംശയമുണ്ട്.
മിനറൽ വാട്ടറിന് പുറമെ നാരങ്ങ സർബത്തും സോഡയുമെല്ലാം ഇവിടെ നിന്ന് കുപ്പികളാക്കി വിൽപനക്ക് എത്തിക്കുന്നുണ്ട്. അച്ചാറിനായി നിറച്ച മാങ്ങ, നാരങ്ങ, കാരക്ക ബാരലുകൾ നിറയെ പൂപ്പൽ വന്നു നിറഞ്ഞ നിലയിലാണ്. സ്ഥാപനം അടച്ചു പൂട്ടാൻ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പു നിർദേശം നൽകി.