തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എ.സി. തകരാറുമൂലം എട്ടാംദിവസവും ശസ്ത്രക്രിയകൾ മുടങ്ങി. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ഗതിയില്ലാത്ത അഞ്ഞൂറോളം രോഗികളാണ് ശസ്ത്രക്രിയ കാത്തു കഴിയുന്നത്. ഹൈടെൻഷൻ ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ മെല്ലെപ്പോക്കാണു എസി തകരാറിനു കാരണമായി കരാറെടുത്ത കമ്പനി ചൂണ്ടിക്കാട്ടുന്നത്.
മകന്റ ശസ്ത്രക്രിയയ്ക്കായി എത്തിയതാണ് ഈ മാതാപിതാക്കൾ.ഇത് മൂന്നാം തവണയാണ് ഡോക്ടറുടെ വാക്കുകേട്ട് ഇവരെത്തുന്നത്. കേന്ദ്രീകൃത എ.സി സംവിധാനത്തിലെ തകരാർ കാരണം നാല് ഒാപ്പറേഷൻ തീയേറ്ററുകളും പൂട്ടി.
എമർജൻസി തിയറ്റർ പോലും പൂട്ടിയതോടെ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വരുന്നവരെ പ്പോലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തള്ളിവിടുകയാണ്. വോൾട്ടേജിലുണ്ടാകുന്ന വ്യതിയാനമാണ് എസിയുടെ തകരാറിന് കാരണമെന്നാണ് കരാറെടുത്ത കമ്പനി പറയുന്നത്. ഹൈടെൻഷൻ കണക്‌ഷനുവേണ്ടി 35 ലക്ഷം രൂപ ചെലവഴിച്ച് ട്രാൻസ്ഫോർമറും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും കണക്ഷൻ നൽകുന്നത് കെ.എസ്.ഇ.ബി വൈകിപ്പിക്കുകയാണന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും പറയുന്നു.കുറ്റം ആരുടെയാണെങ്കിലും തീരാദുരിതത്തിലായിരിക്കുന്നത് പാവപ്പെട്ട രോഗികളാണ്.