ആംആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രാവിവരങ്ങളില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര ഡല്‍ഹിയില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. കൈക്കൂലി ആരോപണത്തില്‍ അരവിന്ദ് കേജ്്രിവാളിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച പരാതിയില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. കണക്കിലെ തിരിമറി കണ്ടെത്തിയതിനെതുടര്‍ന്ന് ആദായനികുതി വകുപ്പ് അയച്ച നോട്ടീസിന് ആംആദ്മി പാര്‍ട്ടി ഇന്നു മറുപടി നല്‍കിയേക്കും.
നേതാക്കളുടെ വിദേശയാത്രകള്‍ പാര്‍ട്ടിയുടെ അറിവോടെയായിരുന്നോ എന്നാണ് കപില്‍ മിശ്രയുടെ പ്രധാന ചോദ്യം. അങ്ങനെയങ്കില്‍ യാത്രാചെലവ് വിവരങ്ങള്‍ അണികളെ ബോധ്യപ്പെടുത്തണം. എതൊക്കെ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് നേതൃത്വം അറിയിക്കുന്നതുവരെ സത്യാഗ്രഹം തുടരാനാണ് കപില്‍മിശ്രയുടെ തീരുമാനം. അതേസമയം തനിക്ക് നേരെ വീണ്ടും വധഭീഷണി വന്നതായും ഇതിന് പിന്നില്‍ കേജ്്രിവാളിന്‍റെ വിശ്വസ്തരാണെന്നും അദ്ദേഹം ആരോപിച്ചു.
കേജ്്രിവാളിനെതിരെ കപില്‍ മിശ്ര നല്‍കിയ പരാതിയില്‍ മുതിര്‍ന്ന ആംആദ്മി നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തേക്കും. നിലവില്‍ കപില്‍ മിശ്ര സമര്‍പ്പിച്ച രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. സംഭാവയായി ലഭിച്ച മുപ്പത് കോടിയില്‍ രണ്ടുകോടി കണക്കില്‍പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതിവകുപ്പിന്‍റെ കണ്ടെത്തല്‍. ഇതോടൊപ്പം വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ , രേഖപ്പെടുത്തിയതിലും തിരിമറി നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച വരവ് ചിലവ് കണക്കില്‍ കൃത്രിമത്വം നടന്നതായും ആദായനികുതിവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.