കെ.എം മാണിയോടുളള നിലപാട് തീരുമാനിയ്ക്കാൻ കോൺഗ്രസിന്റ രാഷ്ട്രീയകാര്യ സമിതിയോഗവും യു.ഡി.എഫ് യോഗവും ഇന്നു ചേരും. കേരള കോൺഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന കോട്ടയം ഡി.സി യുടെ പ്രമേയം രാഷ്ട്രീയ കാര്യസമിതിയോഗം ചർച്ച ചെയ്യും. എന്നാൽ മാണിയ്ക്കു മുന്നിൽ വാതിൽ പൂർണമായും അടയ്ക്കാൻ ഘടകകക്ഷികൾ തയാറാകാനിടയില്ല.
സംഘടനതിരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും കെ.എം മാണിയ്ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് തന്നെയായിരിക്കും രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന ചർച്ച. കെ.എം മാണിയും ജോസ് കെ.മാണിയും ഉള്ള കേരള കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന് ഉമ്മൻചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡി.സി.സി കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. ഇക്കാര്യം രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും. മാണിയെ ഒഴിവാക്കി ജോസഫ് വിഭാഗത്തെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച സാധ്യതകളും പരിഗണനയ്ക്ക് വന്നേക്കാം. കെ.എം മാണിയുടെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും യു.ഡി.എഫ് യോഗത്തിലെ ചർച്ച.
മാണിയ്ക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചാലും ഘടകകക്ഷികൾ പൂർണമായും യോജിക്കുമോയെന്ന് കണ്ടറിയണം. പ്രത്യേകിച്ചും മുസ്ലീംലീഗ്.മുന്നണിയുടെ ഭാഗമല്ലാതിരുന്നിട്ടും മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് നൽകിയ പിന്തുണ ലീഗിന് അവഗണിക്കാനാകില്ല. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും മാണിയെ തള്ളിപ്പറയാൻ തയാറാകില്ല. അതേസമയം കോൺഗ്രസിന്റ തീരുമാനം വരട്ടെയെന്നായിരുന്നു ജനതാദൾ എസിന്റേയും ആർ.എസ്.പിയുടേയും പ്രതികരണം.