കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ട്രൈ ജംഗ്ഷൻ കേന്ദ്രീകരിച്ച് സി.പി.ഐ. മാവോയിസ്റ്റ് പുതിയ ദളം രൂപീകരിച്ചു. വരാഹിണി ദളമെന്ന് പേരിട്ടിരിക്കുന്ന പുതിയ ഘടകം രൂപംകൊണ്ടത് നിലമ്പൂർ ഏറ്റുമുട്ടലിന് ശേഷമാണ്. എട്ടുപേരാണ് പുതിയ ദളത്തിലുള്ളതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.
വയനാട് വന്യജീവി സങ്കേതവും, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതവും കർണാടകയിലെ ബന്ദിപ്പൂർ കടുവാങ്കേതവും കേന്ദ്രീകരിച്ചാണ് വരാഹിണി ദളത്തിന്റെ പ്രവർത്തനം. മാവോയിസ്റ്റ് നേതാവ് സി. പി. മൊയ്തീനാണ് പുതിയ ദളത്തിന് നേതൃത്വം നൽകുന്നത്. ഇതോടെ മൂന്ന് ദളങ്ങളുണ്ടായിരുന്ന സി.പി.ഐ. മാവോയിസ്റ്റിന് നാല് ദളങ്ങളായി.
വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങൾ ചേർന്ന കബനി ദളം, നിലമ്പൂർ, തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂർ മേഖലകളടങ്ങിയ ഭവാനി ദളം എന്നിവയാണ് നിലവിലുള്ള ദളങ്ങൾ. വരാഹിണി ദളം മാവോയിസ്റ്റുകളുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന് രഹസ്യാന്വോഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാരണം, മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് വേഗത്തിൽ പൊലീസ് നടപടിയോ, അല്ലെങ്കിൽ തിരച്ചിലോ നടത്താനുള്ള സാധ്യത കുറവാണ്. ഇത് പരമാവധി മുതലെടുക്കുകയെന്ന ലക്ഷ്യവും വരാഹണി ദളത്തിന് പിന്നിലുണ്ട്.
നിലമ്പൂർ ഏറ്റുമുട്ടലിനുശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളിൽ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ തിരുനെല്ലിയിലെ വെളളറോടി കോളനിയിൽ നാലംഗസംഘം സന്ദർശിച്ചതുമാത്രമാണ് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം പതിനേഴാംതീയതിയായിരുന്നു സന്ദർശനം. നിലമ്പൂർ സംഭവത്തിനുള്ള തിരിച്ചടി നൽകാൻകൂടിയാണ് മാവോയിസ്റ്റുകൾ പുതിയ ദളം രൂപീകരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.