തന്നെ ഭൂമി കയ്യേറ്റക്കാരനെന്നു ചിത്രീകരിക്കുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗമാണെന്നും വിഎസ്. അച്യുതാനന്ദൻ തുടങ്ങി വച്ച വേട്ട ഇപ്പോഴും തുടരുന്നുവെന്നും വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരൻ. പാർട്ടിക്കുള്ളിലെ ലംബോദരൻ വിരുദ്ധ വിഭാഗമാണു തനിക്കെതിരെ പ്രവർത്തിക്കുന്നത്. ആരാണെന്നു പറയുന്നില്ല.
ഉപ്പു തിന്നവൻ വെള്ളം കുടിക്കും. മന്ത്രി എം.എം. മണിയുടെ ജനസ്വാധീനത്തെ തകർക്കാനാണു ചിലരുടെ ശ്രമം. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ഭൂമി കയ്യേറിയെന്നു തെളിഞ്ഞാൽ തന്നെയും കുടുംബത്തെയും തൂക്കിക്കൊല്ലണം. വൻകിട കയ്യേറ്റക്കാരുടെ പട്ടിക സമർപ്പിച്ച ജില്ലാ കലക്ടർ, ദേവികുളം സബ് കലക്ടർ, തഹസിൽദാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തന്റെ മകനെ കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ ഗൂഡാലോചനയുണ്ട്. തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നവർക്കെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകും.
ഇത്രയും ആരോപണങ്ങളുയർന്നിട്ടും പ്രതിരോധിക്കാൻ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ തയാറാകാത്തതെന്ത് എന്ന ചോദ്യത്തിന് അക്കാര്യം ജയചന്ദ്രനോടു തന്നെ ചോദിക്കണമെന്നായിരുന്നു ലംബോധരന്റെ മറുപടി. (രാജക്കാട് മുൻ ഏരിയാ സെക്രട്ടറി കൂടിയാണ് ലംബോധരൻ)