കോട്ടയത്ത് കുമ്മനം സ്വദേശിയുടെ വീടും വാഹനങ്ങളും തകര്‍ത്ത കേസില്‍ എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് ബാബു അറസ്റ്റിലായി. നാലാം പ്രതി ജയകുമാറും അറസ്റ്റിലായി.
റോഡരികിൽ കാറിനുള്ളിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്ത ആളിന്റെ വീടിനു നേരെ ആക്രമണം നടത്തിയെന്നാണ് കേസ്. ഒരു മണിക്കൂറിനുള്ളിൽ മൂന്നു തവണ ആക്രമണം നടത്തിയ സംഘം വധഭീഷണി മുഴക്കിയാണു മടങ്ങിയത്. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട് ആക്രമിച്ചതെന്ന് വീട്ടുകാർ പൊലീസിനു മൊഴി നൽകിയിരുന്നു
ശനിയാഴ്ച രാത്രി പത്തു മണിയോടെയാണു സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വി.കെ. സുകുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. രാത്രിയിൽ സുകുവിന്റെ വീടിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിലിരുന്നു മദ്യപിച്ച ചെറുപ്പക്കാരെ ചോദ്യം ചെയ്തതാണു പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. വീടിനു സമീപത്തുനിന്നു കാർ മാറ്റണമെന്നാവശ്യപ്പെട്ടതോടെ ഇവർ സുകുവിനെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിലേക്കു പോയ സുകുവിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
സംഘം കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്തതോടെ സുകുവിന്റെ ഭാര്യയും മക്കളും അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം കൂടുതൽ ആളുകളെ കൂട്ടിയെത്തിയാണ് ആക്രമണം നടത്തിയത്. റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു വീട്ടുകാർ പൊലീസിനു മൊഴി നൽകി. ഇയാളും മറ്റു രണ്ടുപേരുമാണു കാറിൽ ആദ്യം ഉണ്ടായിരുന്നത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു
എന്നാൽ, എസ്എഫ്ഐ നേതാവു മദ്യപിച്ചുവെന്ന വാർത്ത എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് നിഷേധിച്ചു. എസ്എഫ്ഐ നേതാവ് റിജേഷ് ആശുപത്രിയിൽ ചികിൽസയിലാണ്. അദ്ദേഹത്തിന്റെ രക്ത പരിശോധന നടത്താമെന്നും വാർത്ത നിഷേധിക്കുന്നുവെന്നും ജെയ്ക് പറഞ്ഞു. എന്നാൽ, സംഘർഷമുണ്ടായ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. നാട്ടിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കും പരുക്കേറ്റിട്ടുണ്ട്. ബിജെപിക്കാർ സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്നും ജെയ്ക് ആരോപിച്ചു.