മന്ത്രി ജി.സുധാകരന്‍ കിഫ്ബിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത് കൂട്ടുത്തരവാദിത്തതോടെയാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. വിഷയദാരിദ്ര്യമുള്ള പ്രതിപക്ഷത്തെ എന്തിന് ഭയക്കണം ?. കിഫ്ബിക്കനുകൂലമായി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു. നിങ്ങളുടെ ഉദ്ദേശം നടന്നല്ലോയെന്നും പ്രതിപക്ഷത്തോട് ജി.സുധാകരന്‍ പറഞ്ഞു. കിഫ്ബിയെക്കുറിച്ച് ആദ്യം മന്ത്രി ജി.സുധാകരനെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കിഫ്ബിയിലെ തർക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കിഫ്ബിക്കെതിരായ മന്ത്രി ജി.സുധാകരന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
വി.ഡി. സതീശൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന്, പ്രസക്തമല്ലാത്ത വിഷയം സഭയിൽ ഉന്നയിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ ഇരുവരും തമ്മിൽ തർക്കവും ഉടലെടുത്തു. പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സ്പീക്കർ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പോരായ്മകൾ ഉന്നയിക്കാൻ പറ്റില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ചെയറിനെ സമ്മർദ്ദത്തിലാക്കരുതെന്നായിരുന്നു ഇതിന് സ്പീക്കറുടെ മറുപടി. ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
നേരത്തെ, ടാക്സ് കൺസൽറ്റന്റ്സ് അസോസിയേഷൻ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ധനവകുപ്പിനെതിരെ കടുത്ത വിമർശനുമായി മന്ത്രി ജി.സുധാകരൻ രംഗത്തെത്തിയത്. ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കഴിഞ്ഞ ബജറ്റിൽ കിഫ്ബി വഴി പണം കണ്ടെത്താനുള്ള ശ്രമത്തെയും അദ്ദേഹം വിമർശിച്ചു.
പദ്ധതികൾക്കു ബജറ്റിനു പുറത്തു പണം അനുവദിക്കും. അതേ പദ്ധതികൾക്കു പണം അനുവദിച്ചതായി ബജറ്റിൽ പ്രഖ്യാപിക്കില്ല. ബജറ്റിൽ പദ്ധതി പറയും; പക്ഷേ, ബജറ്റിൽനിന്ന് എടുക്കാതെ വെളിയിൽനിന്നു വായ്പെയടുക്കുന്ന പരിപാടിയാണ്. പൊതുമരാമത്തു വകുപ്പിൽ മാത്രം 25,000 കോടി രൂപയുടെ പ്രവൃത്തികളാണു പ്രഖ്യാപിച്ചത്. അൻപതു കോടി രൂപയുടെ പാലം പണിയാൻ പണമില്ല. 3,000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതുമരാമത്തു വകുപ്പിന് ആകെ കിട്ടിയതു 129 കോടി രൂപയാണ് – മന്ത്രി പറഞ്ഞു.