സെൻകുമാർ കേസിൽ സർക്കാർ സുപ്രീം കോടതിയിൽ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതിനു പിന്നാലെ, ഇതേ വിഷയത്തിൽ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ. വെറും അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കൈക്കൊണ്ടത്.
സെൻകുമാർ കേസിൽ മാസങ്ങളായി തുടരുന്ന നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, സർക്കാർ കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. വിധി നടപ്പാക്കാൻ വൈകിയെന്നാരോപിച്ച് സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ, കേസിൽ കൂടുതൽ തിരിച്ചടികൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാരിന്റെ നീക്കം.
ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം
സുപ്രീം കോടതി നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വിധി നടപ്പാക്കാൻ വൈകിയത് നിയമോപദേശം കാത്തിരുന്നതിനാലാണ്. കോടതിവിധിയിൽ വ്യക്തത തേടി അപേക്ഷ നൽകിയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിധി നടപ്പാക്കിയ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ അപേക്ഷ നൽകി.
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്
കേസുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ മാപ്പു പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് സർക്കാർ ചെയ്തത്. ഈ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയിൽ വ്യക്തത തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. സെൻകുമാർ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ നിലപാടു സ്വീകരിച്ചത്.
സെൻകുമാറിന് പൊലീസ് മേധാവിയായി പുനർനിയമനം നൽകാനുള്ള സുപ്രീം കോടതി വിധിയിൽ വ്യക്തത തേടിയതിന്റെ പേരിൽ സർക്കാരിനു മേൽ പിഴ ചുമത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 25,000 രൂപ ലീഗൽ സർവീസ് അതോറിറ്റിക്കു നൽകാൻ മാത്രമാണ് സുപ്രീം കോടതി നിർദേശിച്ചത്. ഈ പണം ബാലനീതി ആവശ്യങ്ങൾക്ക് വിനിയോഗിക്കാനും കോടതി ആവശ്യപ്പെട്ടതായി അദ്ദേഹം നിയമസഭയെ അറിയിച്ചു.