കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു. നാലു കേസുകളില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ക്രിമിനല്‍ കേസ് പ്രതിയും മുന്‍ എം.പിയുമായ മുഹമ്മദ് ഷഹാബുദ്ദിന്‍ ജയിലില്‍ നിന്ന് ലാലുവിനെ ഫോണില്‍ വിളിച്ചത് വിവാദമായതിനു പിന്നാലെയാണു വിധി.
2014 നവംബറിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികൾക്കുമെതിരെയുളള ഗൂഢാലോചനക്കുറ്റവും സുപ്രധാനവകുപ്പുകളും ഒഴിവാക്കിയിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി സജൽ ചക്രവർത്തി എന്നിവർക്കും ഹൈക്കോടതി വിധി അനുകൂലമായി. ഇതിനെതിരെയാണു സിബിഐ അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിച്ചത്. കാലിത്തീറ്റ കുംഭക്കോണവുമായി ബന്ധപ്പെട്ട സമാനസ്വഭാവമുളള കേസുകളിൽ ഒരേ തെളിവുകളും സാക്ഷികളുമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദിനെയും കൂട്ടുപ്രതികളെയും സമാനക്കുറ്റങ്ങളിൽ വിചാരണ ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയിലെ വാദത്തിലും ഇക്കാര്യം തന്നെയാണു ലാലുവും കൂട്ടരും ഉന്നയിച്ചത്. എന്നാൽ, കേസുകൾ പല സ്വഭാവമുളളതാണെന്നാണു സിബിഐയുടെ വാദം. ഇരുപതുവർഷമായ കേസുകൾ ഇനിയും നീളാൻ അനുവദിക്കരുതെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. വാദം പറയുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട ജഗന്നാഥ് മിശ്രയുടെ അഭിഭാഷകനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. 1990-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നാണു കണക്കാക്കുന്നത്. ഇതിൽ 38 കോടി തട്ടിച്ചുവെന്ന കേസിൽ 2013 ഒക്ടോബറിൽ റാഞ്ചി പ്രത്യേക സിബിഐ കോടതി ലാലുപ്രസാദ് യാദവിനു അഞ്ചുവർഷം തടവ് വിധിച്ചു. ഇതിനിടെ മറ്റുകേസുകളിൽ വിചാരണാനടപടി തുടങ്ങിയതോടെയാണു ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയതും.