ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം നാലുപേർ മരിച്ചു. പാർക്കിങ് ഗ്രൗണ്ടിലെ ഇരുപതിലധികം വാഹനങ്ങൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ 4.45നാണ് സംഭവം. വടപളനി സൗത്ത് പെരുമാൾ തെരുവിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. അഗ്നിബാധയിൽ നാലു പേർ മരിച്ചു. ഇതിൽ രണ്ടു പേർ കുട്ടികളാണ്. 60 വയസുകാരി മീനാക്ഷി, 30 വയസുകാരി സെൽവി, പത്തും നാലും വയസുള്ള ശാലിനി, സഞ്ജയ് എന്നിവരാണ് മരിച്ചത്. 5 പേർക്ക് പരുക്കേറ്റു. ഇവരെ കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നി ബാധയിൽ കെട്ടിടത്തിനു പുറത്തുണ്ടായിരുന്ന ഇരുപതിലധികം വാഹനങ്ങൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ആറു അഗ്നി ശമനസേന യൂണിറ്റുകൾ രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.