ഇസ്്ലാമിക് സ്റ്റേറ്റിൽ എത്തിയ മലയാളിയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിൽ ഐ.എസ് അനുകൂല ആശയപ്രചാരണം. വാട്സ് ആപ്പിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ജിഹാദടക്കമുള്ള വിഷയങ്ങളിൽ തീവ്രപ്രചാരണം നടക്കുന്നത്. സംഭവത്തിൽ കാസർകോട് സ്വദേശിയുടെ പരാതിയിൽ എൻ.ഐ.എ അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച്ച രാത്രിയാണ് കാസർകോട് അണങ്കൂർ സ്വദേശി ഹാരിസ് മസ്താന്റെ വാട്സ് ആപ്പിൽ ഒരു സന്ദേശം വന്നത്. മെസ്സേജ് ടു കേരളയെന്ന ഗ്രൂപ്പിൽ അംഗമാക്കിയെന്നായിരുന്നു സന്ദേശം. ഗ്രൂപ്പിന്റെ ഉദ്ദേശം എന്തെന്ന ചോദ്യത്തിന് മറുപടിയായി കിട്ടിയത് കുറേ ശബ്ദ സന്ദേശങ്ങൾ.തൃക്കരിപ്പൂരിൽ കാണാതായ റാഷിദ് അബ്ദുള്ള മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം..
രാത്രി തന്നെ ഹാരിസ് കാസർകോട് സി.ഐക്ക് പരാതി നൽകി. തൊട്ടടുത്ത ദിവസം എൻ.ഐ.എ ഡി.വൈ.എസ് പി മൊഴിയെടുക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ഗ്രൂപ്പ് നിർമ്മിച്ചിരിക്കുന്നത്. അബു ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിൻ.ഇയാൾ പാലക്കാട് നിന്നും കാണാതായ ഇസയാണെന്നാണ് കേസ് അന്വേഷിക്കുന്ന എൻ ഐ.എയുടെ സംശയം.