എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് പിടിച്ചെടുത്തത് മാരാകായുധങ്ങളെന്ന് പൊലീസ്. മുഖ്യമന്ത്രി നിയമസഭയെ അറിച്ചതിന് വിരുദ്ധമായാണ് പൊലീസ് രേഖകള്‍. ബുധനാഴ്ച പിടികൂടിയത് മരാകായുധങ്ങളെയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സേര്‍ച്ച് ലിസ്റ്റിലും ആയുധങ്ങളുടെ വിവരമുണ്ട്. പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ പൊലീസ് കണ്ടെത്തിയതു നിർമാണപ്രവർത്തനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന സാമഗ്രികളാണെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കറുത്ത ഫ്ളെക്സിൽ പൊതിഞ്ഞ ഇരുമ്പു പൈപ്പുകൾ, സ്റ്റീൽ പൈപ്പ്, വാർക്കകമ്പികൾ, ഇരുമ്പു വെട്ടുകത്തി, കുറുവടി, മുളവടി, പലകക്കഷണങ്ങൾ എന്നിവ കണ്ടെത്തിയെന്നാണു പൊലീസ് റിപ്പോർട്ട് എന്നു മുഖ്യമന്ത്രി വിശദീകരിച്ചു. അടുത്തു തന്നെ നിർമാണ പ്രവർത്തനം നടക്കുന്നുമുണ്ട്. ജനൽ തുറന്നുകിടക്കുകയായിരുന്നു. ഏണി ചാരിവച്ചിരുന്നു. വേനലവധിയായതിനാൽ കുട്ടികൾ ആ മുറിയൊഴിഞ്ഞു പോയിരുന്നു. എന്നാൽ ഇത് അവിടെ ആരാണു കൊണ്ടുവച്ചത് എന്നത് അന്വേഷിക്കണം. അതിനപ്പുറം ഒരു മാനവും ഇതിനില്ല. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയത്തെ വെറുതെ അധിക്ഷേപിക്കരുത്. കുട്ടികൾ മറ്റു സംഘടനകളിലേക്കു തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്ഐയെ ഭള്ളു പറഞ്ഞിട്ടു കാര്യമില്ല. എസ്എഫ്ഐ നല്ല ശക്തിയുള്ള സംഘടനയാണ്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതു തീർത്തും തെറ്റായ നടപടിയാണ്. അതു ചെയ്ത വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പി.ടി.തോമസിന് ഇഷ്ടമില്ലാത്തതിന്റെ പേരിൽ മാത്രം ഏതെങ്കിലും അധ്യാപകനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ ആറു വിദ്യാർഥികളെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആയുധം കണ്ടെടുത്ത മുറിയിൽ താമസിച്ചിരുന്നവരെയാവും ചോദ്യം ചെയ്യുക. അതേസമയം പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി കൊടുക്കാൻ കോളജ് കൗൺസിലും തീരുമാനിച്ചു.
കോളജ് ക്യാംപസിനുള്ളിൽ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പർ മുറിയിൽ നിന്നാണ് വടിവാളും, കമ്പിവടികളും, ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തത്. ഈ മുറിയിൽ താമസിച്ചിരുന്ന ആറ് പേരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചത്.ഇവരറിയാതെ ആയുധങ്ങൾ ഹോസ്റ്റലിൽ എത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ് തീരുമാനം. എറണാകുളം ജില്ലയ്ക്കു പുറത്തുള്ള ഇവരെ ഉടൻ സെൻട്രൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും.
റെയ്ഡിനിടെ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ കോളജ് കൗൺസിൽ യോഗം തീരുമാനിച്ചു. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥികളിരുവരും മുമ്പ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച കേസിലും പ്രതികളാണ്. ഈ സംഭവത്തിൽ സസ്പെൻഷൻ നിലനിൽക്കെയാണ് വീണ്ടും ഇവർ ക്യാംപസിൽ പ്രവേശിച്ചതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി കൗൺസിൽ യോഗം വിലയിരുത്തി.