കേരള കോൺഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് വരാതിരുന്നത് അസൗകര്യം മൂലമെന്ന് മോന്‍സ് ജോസഫ്. കോട്ടയത്തെ കൂട്ടുകെട്ടിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. സി.പി.എം കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും. അടുത്തയാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
കെ.എം.മാണിയും ജോസ് കെ.മാണിയും വിളിച്ചു ചേർത്ത കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ നിന്ന് പി.ജെ.ജോസഫും മോൻസ് ജോസഫും ഇന്നലെ വിട്ടുനിന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ അധികാര അട്ടിമറിക്ക് അധികമാരും അറിയാതെ നടത്തിയ രാഷ്ട്രീയ നീക്കങ്ങളോടു വിയോജിപ്പ് പ്രകടിപ്പിച്ചുള്ള ഈ നടപടി കേരള കോൺഗ്രസിൽ കടുത്ത ഭിന്നത സൃഷ്ടിച്ചു.
ജോസഫും മോൻസും വിട്ടു നിന്നതോടെ എംഎൽഎമാരെ അണിനിരത്തി കോൺഗ്രസ് വിമർശനത്തെ പ്രതിരോധിക്കാമെന്ന പാർട്ടി ലീഡർ കെഎം.മാണിയുടെയും ജോസ് കെ.മാണി എംപിയുടെയും നീക്കം പാളുകയായിരുന്നു. ആറ് എംഎൽഎമാരിൽ കെ.എം. മാണിയെക്കൂടാതെ സി.എഫ്.തോമസും എൻ.ജയരാജും റോഷി അഗസ്റ്റിനുമാണ് പങ്കെടുത്തത്. എംപിമാരായ ജോസ് കെ. മാണി, ജോയ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.
പാലായിൽ കെഎം. മാണിയുടെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു യോഗം. വൈകിട്ട് 6.30ന് കുറവിലങ്ങാടിനടുത്ത് സ്വകാര്യ ചടങ്ങിൽ മാണിക്കും ജോസ് കെ. മാണിക്കുമൊപ്പം മോൻസ് ജോസഫ് പങ്കെടുക്കുകയും ചെയ്തതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ തേടാനുള്ള തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നു വിമർശനമുന്നയിച്ച പി.ജെ. ജോസഫും മോൻസും പങ്കെടുക്കാതിരുന്നത് പ്രതിഷേധം പരസ്യമാക്കുന്ന നടപടിയായി. പാലായിൽ യോഗം ചേരുമ്പോൾ തൊടുപുഴയ്ക്കടുത്ത് പുറപ്പുഴയിലെ വീട്ടിലായിരുന്നു ജോസഫ്. കേരള കോൺഗ്രസ് നേതാക്കൾ ജോസഫിനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പങ്കെടുക്കുന്നില്ലെന്നു മാധ്യമ പ്രവർത്തകരെ അറിയിക്കുകയും ചെയ്തു.