മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് ആയുധങ്ങൾ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കിയ സ്ഥിതിക്ക് മുഖ്യമന്ത്രി നിയമസഭയിൽ മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്വന്തം ഭാഗം വിജയിപ്പിക്കാൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പിണറായി വിജയൻ അവസാനിപ്പിക്കണം. ജോയിസ് ജോർജ്ജ് എംപിയുടെ ഭൂമി കയ്യേറ്റത്തെപ്പറ്റിയും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം നടത്തുന്ന ഒരു കാര്യത്തെപ്പറ്റി മുഖ്യമന്ത്രി അഭിപ്രായം പറയുന്നത് കേസിനെ അട്ടിമറിക്കാനാണ്. മാരകായുധങ്ങൾ നിർമ്മാണ സാമഗ്രികളാണെന്ന് പറയാനുള്ള തന്‍റേടം പിണറായി വിജയന് മാത്രമേ ഉണ്ടാവുകയുള്ളൂ. പൊലീസ് എഫ്ഐആർ അനുസരിച്ച് അവിടെ നിന്ന് പിടികൂടിയത് മാരകായുധങ്ങളാണ്. പിന്നെ ഏത് റിപ്പോർട്ട് അനുസരിച്ചാണ് അത് ആയുധങ്ങളല്ലെന്ന് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കണം. കള്ളംപറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്‍റേതെന്ന ധാരണ പൊതുമസൂഹത്തിൽ പടരുന്നത് ആശാസ്യമല്ലെന്നും കുമ്മനം പറഞ്ഞു.
ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ കയ്യേറ്റക്കാരനാണെന്ന് റവന്യൂമന്ത്രി തന്നെ വ്യക്തമാക്കിയതോടെ സിപിഎം ഉയർത്തിയ പ്രതിരോധങ്ങളെല്ലാം തകർന്നുവീണെന്ന് കുമ്മനം രാജശേഖരൻ. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾക്ക് പിന്നിൽ സിപിഎം നേതാക്കളാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കയ്യേറ്റക്കാരുടെ പട്ടികയിലുള്ള രാജേന്ദ്രനെ പുറത്താക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു. കയ്യേറ്റക്കാരെല്ലാം മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. കയ്യേറ്റക്കാരനാണെന്ന് സർക്കാർ റിപ്പോർട്ടിലുള്ള ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.