ടി.പി. സെൻകുമാർ, മഹാരാജാസ് കോളജ്, കേരള കോൺഗ്രസ് സഖ്യം തുടങ്ങിയ വിവാദ വിഷയങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി: ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി വിധിയിൽ വ്യക്തത തേടിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിധി അന്തിമമാണെന്ന നിലപാട് താൻ നേരത്തെ പറഞ്ഞിരുന്നു. സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന തരത്തിൽ സുപ്രീംകോടതി ഇപ്പോൾ പറഞ്ഞതിലും ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ഉത്തരവ് നടപ്പാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളുകയും 25000 രൂപ കോടതിച്ചെലവായി കെട്ടിവയ്ക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
കോട്ടയത്തേത് പ്രാദേശിക സഹകരണം മാത്രം
കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവുമായി സഖ്യമുണ്ടാക്കിയത് പ്രാദേശിക സഹകരണം മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശികമായി കോൺഗ്രസിനെയും ബിജെപിയേയും തോൽപ്പിക്കുകയെന്ന അജൻഡയാണു കോട്ടയത്തു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നിയമസഭയിലുണ്ടായ ഇറങ്ങിപ്പോക്കിലും മാണി യുഡിഎഫിനൊപ്പം ചേർന്നാണ് പോയത്. അവിടെ പ്രത്യേക അടുപ്പമൊന്നും ഞങ്ങളോടു കണ്ടില്ല.
എല്ലാം എഫ്ഐആറിൽ ഉള്ളത്
മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വിദ്യാർഥികൾ താമസിച്ച മുറിയിൽ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലും പിണറായി നിലപാട് വ്യക്തമാക്കി. സംഭവത്തിൽ എഫ്ഐആർ നോക്കിയശേഷമാണു അഭിപ്രായം പറഞ്ഞിരിക്കുന്നത്. എഫ്ഐആറിൽ എഴുതിയ കാര്യങ്ങളാണ് ഉദ്ധരിച്ചത്. അല്ലാതെ മനക്കണക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർക്കപ്പണിക്കുള്ള കമ്പിയും കത്തിയും മാത്രമാണ് കോളജില്‍നിന്നു പിടികൂടിയത് എന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ, പൊലീസ് തയാറാക്കിയ എഫ്ഐആറിലും മറ്റു രേഖകളിലും മാരകായുധങ്ങൾ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.