ദക്ഷിണേഷ്യൻ ആകാശത്ത് അഭിമാനത്തോടെ വിജയപതാക പാറിക്കുകയാണ് ഇന്ത്യ. അയൽരാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സമ്മാനമായ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിൽനിന്നും വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ ജിഎസ്എൽവി–എഫ്09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്. 12 വർഷം നീണ്ടുനിൽക്കുന്ന ദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഉപഗ്രത്തിനു മാത്രം 235 കോടി രൂപ ചെലവായി.
ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങൾ, ആശയവിനിമയം, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്ന വാർത്താവിനിമയ ഉപഗ്രഹമാണിത്. അയൽരാജ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഉപഗ്രഹം ഇതാദ്യമാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങൾ അയൽരാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.
ചെറിയ ചെലവിൽ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി ലോകരാജ്യങ്ങളുടെ കയ്യടി നേടിയ ഇന്ത്യ, ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണ സംഘമായ ‘സാർക്കി’നായി നിര്‍മിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സാർക്ക് രാജ്യങ്ങൾക്കു വേണ്ടി ഉപഗ്രഹമെന്ന നിർദേശം ഐഎസ്ആർഒയ്ക്കു മുൻപിൽ വച്ചത്. മേഖലയിൽ സ്വാധീനം വളർത്താൻ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ– പാക്ക് ബന്ധത്തിലെ ഉലച്ചിലുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ ‘ബഹിരാകാശ നയതന്ത്രം’.
സാർക് രാജ്യങ്ങളിൽ പാക്കിസ്ഥാൻ ഒഴികെ എല്ലാവരും ഭാഗമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകും. 2014 ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. ‘സാർക് സാറ്റലൈറ്റ്’ എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാൻ പിന്മാറിയതോടെ ‘ദക്ഷിണേഷ്യൻ സാറ്റലൈറ്റ്’ എന്നാക്കി മാറ്റി. സബ്കാ സാത്, സബ്കാ വികാസ് ആശയത്തിന്റെ തുടർച്ചയാണ് ബഹിരാകാശത്തെ സൗജന്യസേവനം.