തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റു. ഷോപ്പിയാൻ ജില്ലയിൽ ഭീകരർക്കായി സൈന്യം വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഗ്രാമങ്ങളിൽ നിന്നു പുറത്തേക്കുള്ള വഴികൾ അടച്ചായിരുന്നു തിരച്ചിൽ. ഇതിനുശേഷം മടങ്ങുകയായിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. സൈന്യവും തിരിച്ചടി നൽകിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കശ്മീരിൽ ഈ വർഷത്തെ ആദ്യ പ്രധാന സുരക്ഷാ ഒാപ്പറേഷനാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നടത്തിയ ഒാപ്പറേഷനിലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടത്. ഇതേതുടർന്ന് താഴ്‍വരയിൽ വലിയ പ്രതിഷേധവും അക്രമസംഭവങ്ങളുമാണ് ഉണ്ടായത്. തുടർന്ന് ഇത്തരം ഒാപ്പറേഷനുകൾ നിർത്തി വച്ചിരുന്നു. 3000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.