നാദമേളവിസ്മയത്തിന്റെയും വര്‍ണക്കാഴ്ചകളുടെയും കുടമാറ്റം തീർക്കുന്ന തൃശൂര്‍ പൂരം നാളെ. എഴുന്നൂറോളം വാദ്യ കലാകാരന്‍മാരും ആനച്ചന്തം വിരിയിക്കാന്‍ നൂറോളം ഗജവീരന്‍മാരും പൂരത്തിനൊരുങ്ങിക്കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ 36 മണിക്കൂറോളം നീളുന്ന പൂരക്കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
പുലര്‍ച്ചെ 4.30, കണിമംഗലം ക്ഷേത്രത്തിൽ നിന്നാണ് പൂരം പുറപ്പെടുന്നത്. കണിമംഗലം ശാസ്താവിനെ പിന്നാലെ ഏഴ് ഘടകപൂരങ്ങളും എത്തുന്നതോടെ ഏഴര മുതല്‍ പൂരപ്പറമ്പുണരും.
പകലുള്ള ഏഴ് മണിക്കൂറുകൾ പൂരത്തിന്റെ താളത്തിൽ ലയിക്കാനുള്ളതാണ് ഏറ്റവും ആദ്യം 11 മുതൽ രണ്ട് വരെ മഠത്തില്‍വരവ് പഞ്ചവാദ്യം, പിന്നാലെ രണ്ട് മുതല്‍ നാലര വരെ ഇലഞ്ഞിത്തറമേളം.ഇലഞ്ഞിത്തറയിലൊക്കെ മുൻകൂട്ടി ഇടംപിടിക്കണം വാദ്യമേളവിസ്മയങ്ങൾ ആസ്വദിക്കാൻ.
വൈകിട്ട് അഞ്ചരയായാൽ തേക്കേഗോപുര നടയിൽ കുടമാറ്റം വിരിയും. മുപ്പതാനകള്‍ ,ആലവട്ടം ,വെഞ്ചാമരം, സ്പെഷല്‍ കുടകള്‍.കാഴ്ചയുടെ കാഴ്ചയാണ് പിന്നീടുള്ള രണ്ട് മണിക്കൂറുകൾ.
പൂരപ്പിറ്റേന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഏവരും കാത്തിരിക്കുന്ന വെടിക്കെട്ട്. രണ്ട് മണിക്കൂറോളം നീളുന്ന വെടിക്കെട്ടും കഴിഞ്ഞാൽ പിന്നെ പകല്‍പൂരം.ഉച്ചയ്ക്ക് ഉപചാരം ചൊല്ലുന്നതോടെ 36 മണിക്കൂര്‍ നീണ്ട പൂരം കൊടിയിറങ്ങും.