അതിര്‍ത്തികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ തകര്‍ന്ന തീവ്രവാദക്യാംപുകള്‍ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പതിനഞ്ച് ക്യാമ്പുകളില്‍ ഭീകരര്‍ക്കായി പ്രത്യേക പരിശീലനവും നടക്കുന്നു. ഭീകരരും പാക് സൈന്യവും സംയുക്തമായി നടത്തുന്ന ഒാപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെനിന്നാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ അതിര്‍ത്തികടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന്‍റെ തോത് ക്രമാധീതമായി വര്‍ധിച്ചിരുന്നു. പാക് സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍കരാര്‍ ലംഘനത്തിന്‍റെ മറ പിടിച്ചായിരുന്നു ഭീകരരുടെ കടന്നുകയറ്റം. നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധീനകശ്മീരില്‍ പതിനഞ്ച് പരിശീലനക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉറിഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിലം പരിശായ ക്യാമ്പുകളാണ് വീണ്ടും സജീവമായത്. അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്ന് യുവാക്കളെ ബലംപ്രയോഗിച്ച് ക്യാംപുകളില്‍ എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായവും ക്യാംപുകളില്‍ ലഭിക്കുന്നു. ഭീകരരും പാക് സൈന്യവും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍റെ നിരീക്ഷണവും ആസൂത്രണവും നടത്തുന്നതും ഇവിടെ നിന്നാണ്. ഇത്തരത്തിലുള്ള നാല് വലിയ ഓപ്പറേഷനുകള്‍ കഴിഞ്ഞദിവസങ്ങളിലായി ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. സൈനികത്താവളങ്ങള്‍ക്കുനേരെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.