കോട്ടയത്തെ പരീക്ഷണം കേരളാ കോൺഗ്രസ് നയമായി അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് ജോസഫ് വിഭാഗം. തീരുമാനം നിർഭാഗ്യകരമെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജി സമർപ്പിച്ച ഇ ജെ അഗസ്തിയും തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി. അതേസമയം അതൃപ്തരുമായി മാണി നേരിട്ട് ആശയവിനിമയത്തിന് ശ്രമം തുടങ്ങി.
നിലവിൽ ഭരണമുള്ള ഇടുക്കിയിലെയും കോട്ടയത്തെയും തദ്ദേശസ്ഥാപനങ്ങളിൽ അധികാരം നഷ്ടപ്പെടുന്നത് പാർട്ടിയുടെ അടിത്തറയിളക്കുമെന്ന വിശ്വാസം ജോസഫ് ഗ്രൂപ്പിനുണ്ട്. അതിനാൽ തന്നെ കോട്ടയം ജില്ലാപഞ്ചായത്തിലെ നിലപാടിനെ ജോസഫ് വിഭാഗം തള്ളുകയാണ്. അഭിപ്രായപ്രകടനങ്ങളിൽ മിതത്വം പാലിക്കുന്ന പിജെ ജോസഫും മാണിവിഭാഗം തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി.
ഇന്നലെ രാജി സമർപ്പിച്ച കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇജെ ആഗസ്തി കെഎം മാണിയെ തള്ളുന്നില്ലെങ്കിലും പാർട്ടി നിലപാടിന് ഒപ്പമല്ല.കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടു രേഖപ്പെടുത്താൻ വിപ്പു നൽകാൻ തീരുമാനച്ചിരുന്നു. ഈ തീരുമാനത്തിൽ നിന്ന് പിന്നീട് പിന്നോട്ടുപോയി ഇക്കാര്യത്തിൽ പാർട്ടി എംഎൽഎമാർക്കും അതൃപ്തിയുണ്ടെന്ന് ഇജെ ആഗസ്തിവ്യക്തമാക്കി.
ധാരണ തെറ്റിയതിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് ആഗസ്തി പറഞ്ഞു. കോട്ടയത്തെ തീരുമാനം പ്രതികൂല ഫലമുണ്ടാക്കുമെന്ന തോന്നലിൽ അതൃപ്തരെ മയപ്പെടുത്താൻ കെഎം മാണി നേരിട്ട് ഇടും. പിജെ ജോസഫുമായി വിഷയം ഉടനടി ചർച്ച ചെയ്യും. കോൺഗ്രസുമായി ധാരണയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നഷ്ടപ്പെടുന്ന സമീപനം തൽക്കാലം വേണ്ടെന്നും തീരുമാനമുണ്ട്.