പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അതീവ ജാഗ്രതാനിര്‍ദേശം. അതിർത്തിയിൽ പ്രകോപനങ്ങൾ തുടരവെ പഠാൻകോട്ട് സൈനികക്യാംപിനു തൊട്ടടുത്തു സംശയകരമായ രീതിയിൽ രണ്ടു കറുത്ത ബാഗുകൾ കണ്ടെത്തി. ഇന്നു രാവിലെയാണു ബാഗുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്നു പഠാൻകോട്ടിൽ ജാഗ്രതാനിർദേശം നൽകി. സൈനിക ക്യാംപിൽനിന്നു ഏതാനും അടി ദൂരത്തിലായി ബാഗുകൾ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണു സൈന്യം കണക്കാക്കുന്നത്.
മാമൂൺ ഹെഡ്ക്വാർട്ടേഴ്സിനു സമീപം കിടന്നിരുന്ന ബാഗുകൾ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ സുരക്ഷാസേനയെ അറിയിച്ചു. ബാഗിൽനിന്ന് മൊബൈൽ ടവർ ബാറ്ററികൾ കിട്ടിയിട്ടുണ്ടെന്ന് അറിയുന്നു. ബാഗുകൾ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്നു കണ്ടെത്താനുള്ള പരിശോധന നടക്കുന്നതായി സേനാവൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായൊരു സംഭവമുണ്ടായി.
ഗുർദാസ്പുർ ജില്ലയിൽ ഉപേക്ഷിച്ച നിലയിൽ എസ്‍യുവി കണ്ടെത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ ആറുപേർ വാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് വാഹനം പരിശോധിക്കാനൊരുങ്ങി. പൊലീസിന്റെ തടസം തകർത്തുമുന്നേറിയ വാഹനത്തിൽനിന്ന് ആറുപേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും എസ്‍യുവി മോഷ്ടിച്ചതാണെന്നും പിന്നീടു തെളിഞ്ഞിരുന്നു.
പഞ്ചാബിലെ പഠാൻകോട്ടിലെ വ്യോമസേന താവളത്തിൽ 2016 ജനുവരിയിൽ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. നാലു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആറു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.