കോട്ടയത്തെ രാഷ്ട്രീയ നീക്കത്തില്‍ കടുത്ത നിലപാട് ഉപേക്ഷിച്ച് കെ.എം.മാണി. ജില്ലാപഞ്ചായത്തിൽ സി.പി.എമ്മുമായുണ്ടാക്കിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്നും ഇത് എൽ.ഡി.എഫിലേക്ക് പോകുന്നതിന്റ സൂചനയല്ലെന്നും മാണി തിരുവനന്തപുരത്ത് വിശദീകരിച്ചു. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. സി.പി.എം എന്ന ഉമ്മാക്കി കാട്ടി കോൺഗ്രസ് പേടിപ്പിക്കാൻ വരേണ്ടെന്നും മാണി പറഞ്ഞു.
കോട്ടയത്ത് സി.പി.എമ്മിന്റ പിന്തുണ തേടിയതിനെ പി.ജെ ജോസഫ് അടക്കമുള്ളവർ കടുത്തഭാഷയിൽ വിമർശിച്ചതോടെയാണ് മാണിയുടെ നിലപാട് മയപ്പെടുത്തൽ. അങ്ങനെയെങ്കിൽ ചരൽക്കുന്ന ക്യാംപിലെ ധാരണകൾക്ക് വിരുദ്ധമായി തീരുമാനമെടുത്ത പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുക്കുമോയെന്ന് ചോദ്യത്തിന് ഡി.സി.സി ചോദിച്ചുവാങ്ങിയ ശിക്ഷയാണന്നായിരുന്നു മാണിയുടെ മറുപടി.
കോട്ടയത്തെ കൂട്ടുകെട്ടിനെ വിമർശിച്ച കോൺഗ്രസിനെതിരെ കടുത്ത ഭാഷയിലായിരുന്നു മാണിയുടെ മറുപടി. ഇടതുമുന്നണിയുമായി തൊട്ടുകൂടായ്മയില്ല. ഇടതുമുന്നണിയ്ക്കൊപ്പം പോകാത്തവർ ആരാണുള്ളത്. മുസ്ലീംലീഗ് ഒഴിച്ച് മറ്റെല്ലാ പാർട്ടികളുടെ കേരള കോൺഗ്രസിനെ നോവിച്ചിട്ടുണ്ട്. ആരോടും അന്ധമായ വിരോധമോ അസ്പൃശ്യതയോ ഇല്ലന്നും ഒരോ സമയത്തും വിവേചിച്ചുനോക്കി ശരിയുടെ ഭാഗത്തു നില്‍ക്കുമെന്നും മാണി പറഞ്ഞു. കോട്ടയത്തെ നീക്കത്തിന്റ പേരിൽ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ തല്ലുപിടിക്കാൻ നോക്കുന്ന കോൺഗ്രസ് ആർക്കാണ് നഷ്ടമെന്ന് കൂടി ആലോചിക്കണമെന്നും മാണി വ്യക്തമാക്കി.