ഇടതുമുന്നണിയിലേക്ക് ആരെയും പുതുതായി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇതിനു വേണ്ടി ആരെങ്കിലും ദല്ലാൾ പണിയെടുക്കുന്നുണ്ടെങ്കിൽ അവർക്കു കമ്മിഷൻ നിശ്ചയിച്ചവർ തന്നെ കൊടുക്കട്ടെയെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ. ഇടതുമുന്നണിയിൽ ഏതെങ്കിലും കക്ഷികളെ എടുക്കണമെങ്കിൽ എല്ലാപാർട്ടികളും ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പാർട്ടി മാത്രമല്ല അക്കാലം തീരുമാനിക്കേണ്ടത്. ഇതിലേക്ക് ആളെക്കൂട്ടാൻ ഒരു ദല്ലാളെയും മുന്നണി നിശ്ചയിച്ചിട്ടില്ല. നിശ്ചയിച്ചവർ തന്നെ അവർക്കുള്ള കമ്മിഷനും നൽകട്ടെയെന്നും പന്ന്യൻ പറഞ്ഞു.
എല്ലാവരും ബഹുമാനത്തോടെ കാണുന്ന കുരിശ് കൊണ്ടുപോയി മൂന്നാറിൽ കയ്യേറ്റത്തിന്റെ വിത്തിടാനാണ് ചിലർ ശ്രമിക്കുന്നത്. കയ്യേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചതിനെ ഒരു വിശ്വാസിയും അംഗീകരിച്ചിട്ടില്ലെന്നും ഇതിനെ ന്യായീകരിക്കാൻ ആളുണ്ടാവുന്നത് ദൗർഭാഗ്യകരമാണെന്നും പന്ന്യൻ കുറ്റപ്പെടുത്തി. സിപിഐ എൽഡിഎഫ് വിടുമെന്ന് പറഞ്ഞ് കോൺഗ്രസ് മനപായസം ഉണ്ണേണ്ടെന്നും ഇടതുമുന്നണിയെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ചർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് (എം) നെ പിന്തുണച്ച സിപിഎം നടപടി വെറും പ്രാദേശിക നീക്കുപോക്ക് മാത്രമാണെന്നും പന്ന്യൻ പറഞ്ഞു. കാസർകോട് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Advertisement