മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്കു മൂലം തെക്കന്‍ ജില്ലകളില്‍ കെ.എസ്.ആർ.ടി.സി സർവീസുകള്‍ സ്തംഭിച്ചു. സമരം തിരുവനന്തപുരം ജില്ലയെ സാരമായി ബാധിച്ചു. സിറ്റി സർവീസുകൾ പലതും മുടങ്ങി. 108 സർവീസുകളിൽ 77 എണ്ണം മാത്രമാണ് സർവീസ് നടത്തിയത്. ഇതിൽ പലതും ഇടക്ക് സർവീസ് നിർത്തി. നെയ്യാറ്റിൻകര, കാട്ടാക്കട മേഖലകളിലെ യാത്രക്കാർ വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ഒരുക്കിയ ബദൽ സംവിധാനവും ഫലപ്രദമായില്ല.
പത്തനംതിട്ട ഡിപ്പോയുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. കഴിഞ്ഞദിവസം വൈകിട്ട് മുതൽ ദീർഘദൂര സർവീസുകളുൾപ്പെടെ ഓടിക്കാനായിട്ടില്ല. അടൂർ, തിരുവല്ല ഡിപ്പോയിലും വളരെ കുറച്ച് സർവീസുകളാണ് നടത്താനായത്. പത്തനാപുരം, പുനലൂര്‍ ഡിപ്പോകളില്‍ പത്തില്‍ താഴെ മാത്രം ബസുകളാണ് സര്‍വീസ് നടത്തുന്നത്.
പണിമുടക്ക് കൊല്ലം ജില്ലയെ കാര്യമായി ബാധിച്ചു. ജില്ലയില്‍ നൂറിലേറെ സര്‍വീസുകള്‍ മുടങ്ങി. കൊല്ലം ഡിപ്പോയില്‍ മാത്രം അറുപത് സര്‍വീസുകളാണ് മുടങ്ങിയത്. മധുര, തെങ്കാശി, പാലക്കാട്, കോയമ്പത്തൂര്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. ഹ്രസ്വദൂര സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചു. 12 ബസുകള്‍ അറ്റകുറ്റപ്പണി നടത്താനാകാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കെ എസ് ആർ ടി സി ജീവനക്കാരുടെ പണിമുടക്ക് മധ്യകേരളത്തിലും ജനത്തെ വലച്ചു. ഭൂരിഭാഗം ഡിപ്പോകളിലും പകുതിയിൽ താഴെ ഷെഡ്യൂളുകൾ മാത്രമേ സർവീസ് നടത്തിയുള്ളൂ.
എറണാകുളം മെയിൻ ഡിപ്പോയിൽ മുപ്പതിലേറെ ഷെഡ്യൂളുകളാണ് മുടങ്ങിയത്.ദീർഘ ദൂര സർവീസുകളെയാണ് സമരം കാര്യമായി ബാധിച്ചത്. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ ഡിപ്പോകളിലും സർവീസ് നടത്തിയത് പകുതിയിൽ താഴെ ബസുകൾ മാത്രം.
ആലപ്പുഴ, തൃശൂർ നഗരങ്ങളിലെ മെയിൻ ഡിപ്പോകളിൽ ഭൂരിഭാഗം സർവീസുകളും തടസമില്ലാതെ നടന്നു. എന്നാൽ ഗ്രാമീണ മേഖലകളിലെ സബ് ഡിപ്പോകളിൽ ഏറിയ പങ്ക് സർവീസുകളും മുടങ്ങി. കോട്ടയം നഗരത്തിലും പകുതിയിലേറെ സർവീസുകൾ മുടങ്ങി. ഇടുക്കിയിൽ അന്തർ സംസ്ഥാന ബസ് സർവീസുകളെയടക്കം സമരം തടസപ്പെടുത്തി.
അതേ സമയം ചില ഡിപ്പോകളിൽ സമരം ചെയ്ത ജീവനക്കാർ രജിസ്റ്ററിൽ ഒപ്പുവെച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പണിമുടക്ക് മലബാറില്‍ ഭാഗികം. വയനാട് ജില്ലയെയാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. 171 ല്‍ 60 സര്‍വീസ് മാത്രമാണ് ഇന്നു നടന്നത്. പാലക്കാട് ജില്ലയില്‍ പകുതിയില്‍താഴെ സര്‍വീസ് മാത്രമാണ് നടന്നത്.
Advertisement