സിപിഎമ്മിനു ചരിത്രപരമായ മണ്ടത്തരങ്ങൾ തുടർക്കഥയാവുകയാണെന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീതാറാം യച്ചൂരിക്കു കോൺഗ്രസ് നൽകിയ വോട്ട് വാഗ്ദാനം നിരസിച്ചതാണ് ഒടുവിലത്തെ മണ്ടത്തരമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ.കുഞ്ഞാലിക്കുട്ടി എംപി. ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അവനവനെ കൊണ്ടു കഴിയാത്ത കാര്യത്തിന് ആവതുള്ളവൻ സഹായിക്കാൻ വന്നാൽ അതു വേണ്ടെന്നാണു പറയുന്നത്. ബിജെപിയെ പ്രതിരോധിക്കാൻ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യമാണ്. മതേതര കക്ഷികളുടെ യോജിപ്പെന്നു കുറേക്കാലമായി സിപിഎം പറഞ്ഞു ബംഗാൾ ഉപ്പുവച്ച കലം പോലെയായി. അവിടെ ഇടതുപക്ഷം തകർന്നു.
മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള ബിജെപി രാഷ്ട്രീയം വിജയിക്കാൻ പോകുന്നില്ല. ആനമെലിഞ്ഞെന്നു കരുതി തൊഴുത്തിൽ കെട്ടേണ്ട കാര്യമില്ല. കോൺഗ്രസ് ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയാണ്. ഇന്ത്യൻ രാഷ്ട്രീയം പെട്ടെന്നാണു മാറുന്നത്. എന്നാൽ ഇതിൽ ആശയക്കുഴപ്പമുള്ളത് എൽഡിഎഫിനാണ്. വേലിപ്പുറത്തിരിക്കുന്നതു പോലെയാണ് സ്വന്തമായി ഒന്നും ചെയ്യാൻ അവർക്കു കഴിയില്ല.
മോദി ഒരു സ്ഥിരം പ്രതിഭാസമല്ല. ഡൽഹിയിൽ ആണിയടിച്ചു മോദിയെ ഇരുത്തിയിരിക്കുകയാണ് എന്നു കരുതേണ്ട കാര്യമില്ല. ഡൽഹിയിൽ ആംആദ്മിക്കു സംഭവിച്ചതു കണ്ടില്ലെ? ബിജെപി നേരത്തെ ഭരിച്ച സംസ്ഥാനങ്ങളിൽ അവർ പിന്നാക്കം പോവുകയാണ്. മതേതരത്വത്തിന്റെ വൻ വിജയമാണു മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാരിനു ഭരിക്കാൻ നേരമില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും വഴക്കു തീർന്നിട്ടു ഭരിക്കാൻ എവിടെ നേരം. തുടക്കത്തിലെ സർക്കാരിനു പിഴച്ചു. തുടക്കം പിഴച്ചാൽ ഒടുക്കവും പിഴക്കുമെന്നാണ്. ഭരണം ആകെ പിഴച്ചുവെന്നാണു മനസിലാക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisement