നാടൻഭാഷ പറഞ്ഞതിന് ഒരാളെ പരസ്യമായി ശാസിച്ചതെന്തിനാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മന്ത്രി എം.എം.മണിക്ക് തെറ്റുപറ്റിയെന്ന സിപിഎമ്മിന്റെ പരോക്ഷമായ കുറ്റസമ്മതമാണ് പരസ്യശാസന. മന്ത്രിയുമായി യുഡിഎഫ് സഹകരിക്കില്ല. മണി ഭൂമാഫിയയുടെ മാനസപുത്രനാണെന്ന് പണ്ടു പറഞ്ഞത് വി.എസ്.അച്യുതാനന്ദനാണ്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണെന്നാണ് സിപിഐ പറയുന്നത്. പോലെയല്ല, അതുതന്നെയാണ്. കുരിശിനോട് പുത്തൻപ്രേമം കാട്ടിയും സബ് കലക്ടറെ അധിക്ഷേപിച്ചും കയ്യേറ്റം ഒഴിപ്പിക്കൽ സ്തംഭിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും എംഎം ഹസൻ പറഞ്ഞു.
അതേസമയം, ടി.പി.സെൻകുമാറിനെ ഡിജിപിയായി നിയമിക്കാൻ യുഡിഎഫ് പ്രത്യേക സമരം നടത്തേണ്ട കാര്യമില്ല. നിയമപരമായ കാര്യങ്ങൾ അതിന്റെ വഴിക്കു നടക്കണം. സുപ്രീം കോടതി വിധി സാധാരണക്കാർക്കു പോലും വ്യക്തമാണ്. എന്നിട്ടും വിധിയിൽ വ്യക്തതയില്ലെന്നു മുഖ്യമന്ത്രി പറയുന്നത് നിയമനം നീട്ടിക്കൊണ്ടുപോകാൻ വേണ്ടിയാണ്. കോടതിയലക്ഷ്യത്തിന് ചീഫ് സെക്രട്ടറി ജയിലിൽപോയാൽ സംസ്ഥാനത്തിനാകെ നാണക്കേടായതുകൊണ്ടാണ് വിഷയം യുഡിഎഫ് നിയമസഭയിൽ ഉന്നയിച്ചതെന്നും ഹസൻ പറഞ്ഞു.
Advertisement