ഡിജിപി. ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിച്ച വിധിയില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തത തേടും. ലോക്നാഥ് ബെഹ്റയുടെ അടക്കം കാര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയുടെ വ്യക്തത ആവശ്യപ്പെടുന്നത്. ഇന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും.
കോടതിയലക്ഷ്യക്കേസ് ഉടന് പരിഗണിക്കണമെന്ന ആവശ്യത്തിൽ നിന്ന് സെൻകുമാറിന്റെ അഭിഭാഷകൻ നാടകീയമായി പിന്മാറിയതിനു പിന്നാലെയാണു സംസ്ഥാനസർക്കാർ വിധിയിൽ വ്യക്തത തേടാൻ തീരുമാനിച്ചത്. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കി ലോക്നാഥ് ബെഹ്റയെ നിയമിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞവർഷം ജൂൺ ഒന്നിനിറങ്ങിയ ഉത്തരവിൽ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായും നിയമിച്ചിരുന്നു.
ശങ്കർറെഡ്ഡിക്കും ഇതേഉത്തരവിൽ നിയമനം നൽകിയിരുന്നു. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ബെഹ്റ അടക്കം മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പരാമർശമുണ്ടായില്ല. ഇക്കാര്യത്തിലാണു സർക്കാർ വ്യക്തത വേണമെന്ന് ആവശ്യപ്പെടുന്നത്. കോടതിയലക്ഷ്യഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യത്തിൽ നിന്ന് സെൻകുമാർ പിന്മാറിയത് സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. വിധിയിൽ വ്യക്തത വരുത്താന് തീരുമാനിച്ചതോടെ സെൻകുമാറിന്റെ പുനർനിയമനം വൈകുമെന്നാണു സൂചന. അതേസമയം, സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യഹർജി വരുംദിവസങ്ങളിൽ കോടതിക്ക് മുന്നിലെത്തും.
Advertisement