സുപ്രീംകോടതിയുടെ വൈദ്യപരിശോധനാ നിര്‍ദേശം ജസ്റ്റിസ് സി.എസ്.കര്‍ണന്‍ തള്ളി . അഴിമതിക്കാരായ ഏഴു ജഡ്ജുമാരാണ് തന്‍റെ കേസ് പരിഗണിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് നിയമാനുസൃതമല്ലെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.
കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അടങ്ങിയ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. ഫെബ്രുവരി എട്ടുമുതലുള്ള ജസ്റ്റിസ് കര്‍ണന്‍റെ ഉത്തരവുകള്‍ സുപ്രീം കോടതി അസാധുവാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ജഡ്ജുമാര്‍ക്ക് വിദേശയാത്രാവിലക്ക് ഏര്‍പ്പെടുത്തിയതടക്കം വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സിഎസ് കര്‍ണന്‍റെ മനോനില പരിശോധിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് കര്‍ണനെ പരിശോധിക്കാന്‍ കൊല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ബംഗാള്‍ ഡിജിപിയും സംസ്ഥാനസര്‍ക്കാരും ഇതിനായി സൗകര്യങ്ങള്‍ ഒരുക്കണം. മെഡിക്കല്‍ പരിശോധനാഫലം മേയ് 8 ന് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു. ഫെബ്രുവരി എട്ടിന് ശേഷം കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അസാധുവാകുമെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ കോടതികളോ, ട്രൈബ്യൂണലുകളോ മാനിക്കേണ്ടതില്ലെന്നും അറിയിച്ചു.
ജഡ്ജുമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ നിരുപാധികം മാപ്പുപറയണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അത് തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് കര്‍ണനെതിരെ കോടതി അറസ്്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത് ഇന്ത്യന്‍ നീതി ന്യായ ചരിത്രത്തിലെ അത്യപൂര്‍വ്വസംഭവമായിരുന്നു. സുപ്രീംകോടതി ഭരണഘടനാബെഞ്ചിലെ ജഡ്ജുമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ രംഗത്തുവന്നത് വിവാദത്തിനിടയാക്കി. തന്‍റെ വീടിനെ കോടതിയായി പരിഗണിച്ചായിരുന്നും ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടത്.
Advertisement