ജയലളിതയുടെ ഊട്ടി കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയിലും കൊലപാതകത്തിലും കൂടുതല്‍ തെളിവെടുപ്പ് ഇന്ന് ഉണ്ടാകും. അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുന്ന കേസിലെ രണ്ടാം പ്രതി സയന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗങ്ങളായ തൃശൂരുകാരെ മാത്രം പ്രതികളാക്കി കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് പൊലീസ്.
ക്വട്ടേഷൻ സംഘത്തിലെ തൃശൂരുകാരായ ദീപു,സന്തോഷ്, ഉദയൻ, സതീശൻ എന്നിവരുടെ അറസ്റ് കോട്ടഗിരി പൊലീസ് രേഖപ്പെടുത്തിയ ശേഷം കൂനൂർ മജീസ്ട്രേറ്റിനു മുന്നിൽ പ്രതികളെ ഹാജരാക്കി. നേരത്തെ പ്രതികളെ കോടനാട്ടെത്തിച്ച് തെളിവെടുത്തിരുന്നു. കേസിൽ മറ്റ് ആറു പേർ കൂടി മൂന്നു ദിവസമായി തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണെങ്കിലും അറസ്റ്റ് നടപടികൾ വൈകുകയാണ്. ഒന്നാം പ്രതി കനകരാജിന്റെ അപകടമരണത്തിലും മറ്റൊരുപ്രതിയായ കെവി സയന്‍ അപകടത്തില്‍പ്പെട്ടതിലും ദുരൂഹതകളില്ലെന്ന നിലപാടിലാണ് തമിഴ്നാട് പൊലീസ്.
സയന്റ ഭാര്യ വിനു പ്രിയ മകൾ നീതു എന്നിവരുടെ മരണത്തിലും അസ്വഭാവികതയില്ലെന്നാണ് തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാലക്കാട് കണ്ണാടിയിലെ അപകടത്തിൽ ഇരുവരുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായി മരണം സംഭവിച്ചു. കോയമ്പത്തൂര്‍ കുപ്പുസാമി ആശുപത്രിയിൽ ചികിൽസയിലുള്ള സയന്റെ നില ഭേദപ്പെട്ടാല്‍ കോടനാട്ടെ കവര്‍ച്ചയുടെയും കാവൽക്കാരൻ കൊല്ലപ്പെട്ടതിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. പക്ഷേ ഉന്നതരിലേക്ക് അന്വേഷണം എത്തില്ലെന്നാണ് സൂചനകൾ.
തമിഴ്നാട്ടിലെ ഉന്നത രാഷ്ടീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കരുതുന്ന കോടനാട് കവർച്ചയുടെ അന്വഷണം അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിലെ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് കവർച്ച നടത്താനിറങ്ങിയതെന്ന് ഇനിയും വ്യക്തമല്ല
Advertisement