കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ വിവാദത്തിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലിംഗമാറ്റം പരീക്ഷണമായിരുന്നെന്നും അഞ്ചു ശസ്ത്രക്രിയയ്ക്ക് പകരം പതിമൂന്ന് ശസ്ക്രക്രിയ വരെ ഡോക്ടർമാർ നടത്തിയെന്നും ലിംഗമാറ്റത്തിന് വിധേയനായ കാട്ടാക്കട സ്വദേശി സാഗർ പറഞ്ഞു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയാണ് ജീവൻ രക്ഷിച്ചതെന്നും സാഗർ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
ജനുവരി 24 നായിരുന്നു സാഗർ പുരുഷ ലൈംഗികാവയവം വച്ചു പിടിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കേരളത്തിൽ ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് മെഡിക്കൽ കോളേജ് അധികൃതരും അവകാശപ്പെട്ടു. എന്നാൽ തന്നെ പരീക്ഷണ വസ്തുവാക്കുകയായിരുന്നുവെന്നാണ് സാഗറിന്റെ പരാതി.
ശസ്ത്രക്രിയ വിജയമായിരുന്നെന്ന് പുറത്തു പറയാൻ ഡോക്ടർ നിർബന്ധിച്ചതായും സാഗർ ആരോപിച്ചു. എന്നാൽ തന്റെ സഹപ്രവർത്തകർ തന്നെയാണ് ആരോപണത്തിനു പിന്നിലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പ്രതികരണം. ആശുപത്രി അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും സാഗർ പരാതി നല്കിയിട്ടുണ്ട്.
Advertisement