ടി.പി.ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒഞ്ചിയം രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ടി.പി.കേസിനെക്കുറിച്ച് പിണറായി പറയാതെ പറഞ്ഞത്.
യു.ഡി.എഫ്. ഭരണക്കാലത്ത് സി.പി.എം. നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചമച്ചതിനെക്കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു തുടങ്ങിയത്. സി.പി.എം. നേതാക്കളെ ഉന്നംവച്ചുള്ള അന്വേഷണം. തിരഞ്ഞുപിടിച്ച് പ്രതിയാക്കൽ. ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തിയുള്ള ഇത്തരം അന്വേഷണങ്ങൾ ശരിയായ വഴിക്കല്ലായിരുന്നു. കേസ് ഏതാണെന്ന് എല്ലാവർക്കും പറയാതെ തന്നെ അറിയാമല്ലോ??? എന്നായിരുന്നു ടി.പി. കേസിനെക്കുറിച്ചുള്ള പിണറായിയുടെ വിമർശനം.
സമീപകാലത്തായി സർക്കാരിനെതിരെ വരുന്ന വാർത്തകളിലെ അസംതൃപ്തി മുഖ്യമന്ത്രി പ്രകടിപ്പിച്ചു. വലതുപക്ഷത്തിന് വേണ്ടി മാധ്യമങ്ങൾ ഇടതുസർക്കാരിനെ ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പന്ത്രണ്ടു മാസം തികയുന്ന ഇടതുഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുള്ള പ്രസംഗം സമീപകാലത്തെതന്നെ ദീർഘപ്രസംഗമാണെന്ന് സ്വയം വിലയിരുത്തിയാണ് മുഖ്യമന്ത്രി വേദിവിട്ടത്.
Advertisement