തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.
അതേസമയം, തൃശൂർ പൂരത്തിൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതി നൽകുമെന്ന് കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗം അറിയിച്ചതായി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. നിർണായക തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാവും. നിയമപ്രകാരമുള്ള എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു..
വെടിക്കെട്ട് അടക്കം പൂരം ആഘോഷപൂർവം നടക്കുമോയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. വലിപ്പത്തിലും എണ്ണത്തിലും നിയന്ത്രണങ്ങളേർപ്പെടുത്തിയെങ്കിലും പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് അവസാനഘട്ട വിലയിരുത്തൽ. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫണ്ടിൽ നിന്ന് ഒരുകോടിയിലേറെ മുടക്കി ഫയർ ഹൈഡ്രന്റ് അടക്കമുള്ള അത്യാധുനിക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിൽ കേന്ദ്ര ഉദ്യോഗസ്ഥർ സംതൃപ്തി അറിയിച്ചതായും മന്ത്രി പറഞ്ഞു. ഗുണ്ട്, അമിട്ട്, കുഴി മിന്നൽ, ഡൈന, ഓലപ്പടക്കം എന്നിവയ്ക്കാണ് നിരോധനമുള്ളത്. ഇതിൽ അമിട്ട്, ഗുണ്ട്, ഓലപ്പടക്കം എന്നിവയ്ക്ക് അനുമതി ലഭിച്ചേക്കും. കുഴിമിന്നലിനും ഡൈനയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. ഇത്രയും അനുമതി ലഭിച്ചാൽ തന്നെ എല്ലാ ആഘോഷങ്ങളോടെയും പൂരം കൊണ്ടാടാനാണ് ദേവസ്വങ്ങളുടെ തീരുമാനം. സാംപിൾ വെടിക്കെട്ട് ബുധനാഴ്ചയും പ്രധാനവെടിക്കെട്ട് ശനിയാഴ്ച പുലർച്ചെയുമാണ്.
Advertisement