തൃശൂർ പൂരം വെടിക്കെട്ടിനുള്ള അനുമതിയുടെ കാര്യത്തിൽ നാളെ തീരുമാനമായേക്കും. പരാമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങൾ. അതിനാൽ പൂരം ചടങ്ങാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ദേവസ്വങ്ങൾ അറിയിച്ചു.
തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം നൽകേണ്ട അനുമതി വൈകുന്നതിൽ വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാൽ മന്ത്രി വി എസ് സുനിൽകുമാറും കേന്ദ്രമന്ത്രി നിർമല സീതാരാമാനുമായി ഇന്നലെ രാത്രി ചർച്ച നടത്തി. പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ പ്രത്യേക അനുമതി നൽകുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പാണ് മന്ത്രി നൽകിയത്. അതിനാൽ പുരാഘോഷം ഒഴിവാക്കുന്ന കടുത്ത തീരുമാനങ്ങളും പ്രതിഷേധങ്ങളും തൽകാലം വേണ്ടെന്നാണ് തീരുമാനം.
വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ ഭാവി കാര്യങ്ങൾ പാറമേക്കാവും തിരുവമ്പാടിയും ചേർന്ന് അലോചിച്ച് തീരുമാനിക്കാനുമാണ് ധാരണ. വെടിക്കെട്ടിനുള്ള അനുമതി വൈകുന്നതിൽ പ്രതിഷേധിച്ച് കൊടിയേറ്റത്തിന്റെ ആഘോഷങ്ങൾ പാറമേക്കാവ് വിഭാഗം ഒഴിവാക്കിയിരുന്നു. ഗുണ്ട്, അമിട്ട്, കുഴി മിന്നൽ തുടങ്ങിയ പരമ്പരാഗത വെടിക്കൊപ്പുകൾ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്.
Advertisement