ജയലളിതയുടെ ഉൗട്ടിയിലെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് കാറിടിച്ചു മരിച്ചതിൽ ദുരൂഹത. പണം വാങ്ങാനെന്നും പറഞ്ഞായിരുന്നു കനകരാജ് വീട്ടിൽ നിന്നിറങ്ങിയത്. കനകരാജിനെ ഇടിച്ച കാർ ഒാടിച്ചിരുന്നത് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ സേലത്തുകാരനായ റഫീക്ക് ആയിരുന്നു.
രണ്ടു കാർ സ്വന്തമായുളള കനകരാജ് എടപ്പാടിയിൽ നിന്നും 75 കിലോമീറ്റർ അകലെയുള്ള ആത്തൂരിലേക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതും കാറിടിച്ച് മരിച്ചതിലുമാണ് ദുരൂഹത. പണം ശരിയായിട്ടുണ്ടെന്നും അതു വാങ്ങാൻ പോകുകയാണെന്നും പറഞ്ഞ് 28നു രാത്രിയാണ് കനകരാജ് വീട്ടിൽ നിന്നു ഇറങ്ങിയത്. ആത്തൂരിനടുത്തുള്ള കാട്ടുകോട്ടൈയിലെത്തിയ കനകരാജ് അവിടെ ലോഡ്ജിൽ മുറിയെടുത്തു. പുലർച്ചെ ബൈക്കിൽ ആത്തൂർ ഭാഗത്തേക്ക്. ആത്തൂരിനടുത്ത് വിജനമായ സ്ഥലത്തു വച്ച് രാവിലെ എട്ടരയ്ക്ക് അപകടമുണ്ടായി.
കനകരാജിന്റെ ബൈക്കിലിടിച്ച കാർ ഉപേക്ഷിച്ച നിലയിലും കാണപ്പെട്ടു. ഒട്ടേറെ ക്രമിനൽ കേസുകളിലെ പ്രതിയായ സേലം സ്വദേശി റഫീക്കാണ് കാർ ഓടിച്ചിരുന്നത്. റഫീക്ക് പിന്നീട് ആത്തൂർ പൊലീസിൽ കീഴടങ്ങി. പക്ഷേ കനകരാജിന്റെ പണമിടപാടിനെക്കുറിച്ചും അപകടവഴിയെക്കുറിച്ചും വ്യക്തതയില്ല. അതേസമയം കോടനാട് ബംഗ്ലാവിൽ ഫർണിച്ചർ പണികൾ നടത്തിയിരുന്ന മലയാളി വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മരിച്ച കനകരാജുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണിത്.
Advertisement