ഡിജിപി ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഞാൻ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തിൽ സർക്കാരിനുള്ളിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. കോടതി വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാനാവില്ല. അങ്ങനെ പ്രതീക്ഷിച്ചവർക്ക് ഇക്കാര്യത്തിൽ പ്രശ്നം തോന്നുന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്തതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ടി.പി. സെൻകുമാർ ശനിയാഴ്ച കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. ഹർജി നാളെയോ മറ്റന്നാളോ സുപ്രീം കോടതിയിൽ പരാമർശിച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ ഉത്തരവു നടപ്പാക്കാത്തതിനു സുപ്രീം കോടതി 1995ൽ കർണാടക നഗരവികസന സെക്രട്ടറി ജെ.വാസുദേവനെ ഒരു മാസം വെറും തടവിനു ശിക്ഷിച്ചിരുന്നു. ഈ കേസ് ചൂണ്ടിക്കാട്ടിയാണു നളിനി നെറ്റോയ്‌ക്കെതിരെ സെൻകുമാർ കടുത്ത നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
താൻ സർവീസിൽനിന്നു വിരമിച്ചാലും, നിയമവിരുദ്ധമായി തനിക്കു നിഷേധിക്കപ്പെട്ട കാലാവധി കോടതി നീട്ടിനൽകണമെന്നും സെൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയതു ചോദ്യംചെയ്‌തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെയും ചീഫ് സെക്രട്ടറിയിലൂടെ സംസ്‌ഥാന സർക്കാരിനെയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയുമാണു സെൻകുമാർ എതിർകക്ഷികളാക്കിയത്. കോടതിയലക്ഷ്യ ഹർജിയിൽ നളിനി നെറ്റോയാണ് എതിർകക്ഷി.
Advertisement