മുത്തലാഖ് വിഷയം പരിഹരിക്കാന്‍ മുസ്‌ലിം സമുദായം മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആരേയും അനുവദിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബസവ ജയന്തിയോടനുബന്ധിച്ച് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് കാരണം മുസ്‌ലിം സ്ത്രീകള്‍ വേദനയനുഭവിക്കുന്നതായി , ഒറീസയിലെ ഭുവനേശ്വറില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമതി യോഗത്തില്‍ മോദി വ്യക്തമാക്കിയിരുന്നു. വിഷയം പരിഹരിക്കാനായി പഞ്ചായത്ത് തലം മുതല്‍ നടപടി വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, മുത്തലാഖ് വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പു നൽകി. രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖ് വിഷയത്തെ കാണരുത്. രാജ്യത്തെ മുസ്‍ലിം പെൺമക്കളുടെ അവകാശങ്ങൾക്കായി എന്നും പോരാടുമെന്നും മോദി പ്രഖ്യാപിച്ചു. പ്രാചീനമായ ഈ നിയമത്തിന് തന്റെ സർക്കാർ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുസ്‍ലിം വ്യക്തിനിയമം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെയും പരിഗണനയിലുണ്ട്.
അടുത്തിടെ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലും മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി ഇതേ നിലപാടു വ്യക്തമാക്കിയിരുന്നു. സാമുദായിക സംഘർഷമുണ്ടാകാത്ത തരത്തിലാകണം മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുസ്‌ലിം സ്ത്രീകളുടെ പിന്തുണയോടെയും പ്രചാരണത്തിന്റെയും പിൻബലത്തിലാകണം ലക്ഷ്യം നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Advertisement