തൃശൂർ പാലിയേക്കര ടോൾപ്ളാസയിലെ ഗതാഗതക്കുരുക്കിൽ യാത്രക്കാർ നട്ടംതിരിയുന്നു. ദീർഘനേരം കാത്തുകിടക്കേണ്ടി വരുന്നതോടെ യാത്രക്കാരും ടോൾ കമ്പനി ജീവനക്കാരും തമ്മിൽ സംഘർഷവും പതിവായി. ഒരു നിരയിൽ അഞ്ചിലധികം വാഹനങ്ങളെത്തിയാൽ ടോൾ ഗേറ്റ് തുറന്ന് കൊടുക്കണമെന്ന നിർദേശം കരാർ കമ്പനി പാലിക്കാത്തതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്.
കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ടോൾ കുരുക്കിൽ പെട്ടതോടെയാണ് ഈ സ്ത്രീകൾ പ്രതിഷേധിച്ചതും ജീവനക്കാരുമായി ഏറ്റുമുട്ടിയതും. ഇത് കഴിഞ്ഞ ആഴ്ച നടന്നതെങ്കിൽ ഇന്നലെ വൈകിട്ടരങ്ങേറിയതാണ് ഈ പ്രതിഷേധം. ഇത്തരം സംഘർഷങ്ങൾ പതിവാകാനുള്ള ഏക കാരണം ടോൾ പിരിവിനായുള്ള നിയന്ത്രണാതീത ഗതാഗതകുരുക്കാണ്.
ഒരു വരിയിൽ അഞ്ചിലേറെ വാഹനമായാൽ ഗതാഗതം തുറന്ന് കൊടുക്കണമെന്നും പരമാവധി രണ്ട് മിനിറ്റിനുള്ളിൽ വാഹനം കടത്തി വിടണമെന്നും നിബന്ധനയുണ്ട്. പക്ഷെ തിരക്കേറിയ സമയങ്ങളിൽ പതിനഞ്ച് വാഹനങ്ങൾ കിടന്നാൽ പോലും ടോൾ പിരിവ് അവസാനിപ്പിക്കില്ല. ഈ നിയമലംഘനം സർക്കാരും കണ്ടില്ലെന്ന് നടിക്കുമ്പോളാണ് നികുതിക്ക് പുറമെ ടോളും കൊടുക്കേണ്ടി വരുന്ന യാത്രക്കാർ പെരുവഴിയിൽ നട്ടംതിരിയുന്നത്.
Advertisement