മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. എം.എം. മണി രാജിവയ്ക്കണമെന്ന ആവശ്യവുമായി റിലേ സത്യഗ്രഹം തുടരും. സമരപ്പന്തലിൽ വച്ച് ചിക്കൻ ബിരിയാണി കഴിച്ചാണു ഗോമതിയും കൗസല്യയും രാജേശ്വരിയും നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാര സമരം നടത്തുന്നതിനിടെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കിയ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വീണ്ടും മൂന്നാര്‍ ടൗണിലെ സമരപ്പന്തലിലെത്തിയ ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. ചികില്‍സ നിരസിച്ച് ഗോമതി അടക്കം മൂന്നുപേരും ആശുപത്രി വിടുകയായിരുന്നു.
സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ ആരോഗ്യം തീർത്തും മോശമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു നീക്കിയത്. സമരക്കാരുടെയും ഇവർക്കു പിന്തുണയുമായി സമരമുഖത്തുള്ള ആം ആദ്മി പാർട്ടി, കോൺഗ്രസ് പ്രവർത്തകരുടെയും പ്രതിഷേധങ്ങൾക്കിടെയാണ് ഗോമതി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയത്. നാടകീയ നിമിഷങ്ങൾക്കൊടുവിൽ വലിച്ചിഴച്ചാണ് സമരക്കാരെ ആംബുലൻസിൽ കയറ്റിയത്. ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ ഗോമതി ആംബുലൻസിൽ നിന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചതും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
ആശുപത്രിയിലും സമരം തുടരുമെന്ന നിലപാടിലായിരുന്നു അറസ്റ്റിലായി സമരക്കാർ. ആശുപത്രിയിലെത്തിച്ചു ഡ്രിപ്പ് നൽകാനുള്ള ശ്രമത്തെ ഇവർ തടയുകയും ചെയ്തു. മൂന്നാറിലേക്കു തിരികെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവർത്തകർ ആരോപിക്കുകയും ചെയ്തു. സമരക്കാർക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലുണ്ടായിരുന്ന കോൺഗ്രസ്, ആം ആദ്മി നേതാക്കളുടെ എതിർപ്പിനെ മറികടന്നായിരുന്നു പൊലീസ് നടപടി. തുടർന്ന്, പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ ഗോമതിക്കും കൗസല്യയ്ക്കും പകരം മറ്റൊരു നേതാവായ വിജയ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ പെമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രാജേശ്വരിക്കു പകരം പെമ്പിളൈ ഒരുമൈ പ്രതിനിധി ശ്രീലതാ ചന്ദ്രൻ നിരാഹാരം തുടങ്ങി. ഇതിനു പിന്നാലെയാണ് ഗോമതി ഉൾപ്പെടെയുള്ളവരെയും അറസ്റ്റു ചെയ്തു നീക്കിയത്. സമരം അഞ്ചാം ദിവസത്തിലേക്കു സമരക്കാരുടെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
Advertisement