എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസിൽ കൊച്ചി എൻഐഎ കോടതി വിധി ഇന്ന്. മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷനറി ഡമോക്രാറ്റിക് ഫ്രണ്ട് മാവേലിക്കരയിൽ യോഗം ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യോഗത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ പങ്കെടുത്തെങ്കിലും ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
മാവേലിക്കര ചെറുമഠം ലോഡ്ജിൽ യോഗം ചേർന്ന് മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷനറി ഡമോക്രാറ്റിക് ഫ്രണ്ടിൻറെ വിദ്യാർഥി വിഭാഗം രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കൊച്ചി എൻഐഎ കോടതി വിധി പറയുക. 2012 ഡിസംബർ 29 നായിരുന്നു ഈ യോഗം. ഇതിനുമുമ്പ് ഇതേവർഷം ഏപ്രിൽ 22, 23 തീയതികളിൽ ഹൈദരാബാദിൽ റവല്യൂഷനറി ഡമോക്രാറ്റിക് ഫ്രണ്ട് അഖിലേന്ത്യാ സമ്മേളനം നടത്തിയിരുന്നു. നക്സൽ ബാരി പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനത്തിൽ ഇതിനായി വിദ്യാർഥികളെയും യുവാക്കളെയും സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിൽ പങ്കെടുത്ത അജയൻ മണ്ണൂരിൻറെ നിർദേശപ്രകാരം മാവേലിക്കരയിൽ യോഗം ചേർന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
യോഗത്തിൽ പങ്കെടുത്ത മാവേലിക്കര സ്വദേശി രാജേഷ് മാധവൻ, ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെൻററിലെ മുൻ ശാസ്ത്രഞ്ജൻ ഗോപാൽ, കൊല്ലം മയ്യകപ്പുഴ ദേവരാജൻ, ചിറയിൻ കീഴ് സ്വദേശി ബാഹുലേയൻ എന്നിവരും അജയൻ മണ്ണൂരുമാണ് പ്രതികൾ. യോഗത്തിൽ പങ്കെടുത്ത ഷിയാസിനെ എൻഐഎ മാപ്പുസാക്ഷിയാക്കി. മാവേലിക്കര പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. യോഗസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത ആർഡിഎഫ് മാനിഫെസ്റ്റോ അടക്കം 274 ഡോക്യുമെൻറുകളും 32 തൊണ്ടി സാധനങ്ങളും വിചാരണഘട്ടത്തിൽ ഹാജരാക്കി. 51 സാക്ഷികളെ വിസ്തരിച്ചു.
Advertisement