സർക്കാർ തീരുമാനങ്ങളിൽ തുടർച്ചയായുള്ള കോടതി ഇടപെടൽ സംസ്ഥാന ഭരണകൂടം ഏത്ര ദുർബലമാണെന്നതിന്റെ തെളിവാണെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ. എക്സിക്യൂട്ടീവ് ദുർബലമാകുമ്പോഴാണ് ജുഡീഷറിയുടെ ഇടപെടൽ ശക്തമാകുന്നത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ പോലും നിയന്ത്രിക്കാനാവാത്ത ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് ജനവികാരം സർക്കാരിന് എതിരായത്. കോടതി വിധിയിൽ പോലും പ്രതിപക്ഷ സമരങ്ങളുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യശാസനം പലതു കഴിഞ്ഞിട്ടും എം.എം.മണി ശൈലി തുടരുമെന്നു പറയുന്നത് മുഖ്യമന്ത്രിയുടെ ദൗർബല്യമാണു ചൂണ്ടിക്കാട്ടുന്നത്. താക്കീതു കിട്ടി കിട്ടി മണിക്കു ശീലമായി. മൂന്നാറിലും ഇടുക്കിയിലെ മറ്റു പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയതിൽ ഒരിടത്തും മണി പറയുന്ന നാട്ടുഭാഷ കേട്ടില്ല. മണി ഏതു നാട്ടിൽ നിന്നാണ് വരുന്നതെന്നും മുനീർ ചോദിച്ചു. കയ്യേറ്റത്തിനെതിരായ നടപടി കയ്യേറ്റക്കാരോടു ചോദിച്ചിട്ടു മതിയെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണ്. റവന്യു മന്ത്രി എന്ന നിലയിൽ കയ്യേറ്റത്തിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം ഇ.ചന്ദ്രശേഖരനുണ്ട്. മണി ചന്ദ്രശേഖരനോടാണ് ചർച്ച നടത്തേണ്ടത്. അല്ലാതെ ചന്ദ്രശേഖരൻ മണിയോടല്ലെന്നും എം.കെ.മുനീർ കോഴിക്കോട് പറഞ്ഞു.
Advertisement