തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളെന്നു സംശയിക്കുന്നവരുടെ വാഹനങ്ങള്‍ മണിക്കൂറുകളുടെ വിത്യാസത്തിൽ അപകടത്തിൽപ്പെട്ടു. സേലത്തുണ്ടായ അപകടത്തിൽ പ്രധാന പ്രതി കനകരാജ് മരിച്ചു. പാലക്കാട് കണ്ണാടിയിലുണ്ടായ അപകടത്തിൽ മറ്റൊരു പ്രതി സയന് ഗുരുതര പരുക്കേറ്റു. സയന്‍റെ ഭാര്യയും മകളും അപകടത്തില്‍ കൊല്ലപ്പെട്ടു
രാവിലെ എട്ടരയ്ക്ക് സേലം തലൈവാസലിൽ ഉണ്ടായ അപകടത്തില്‍ മുഖ്യപ്രതി കനകരാജാണ് മരിച്ചത്. ഇരുചക്രവാഹത്തില്‍ ബന്ധുവീട്ടിലേക്ക് പോകവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ കോയമ്പത്തൂരിൽ താമസിക്കുന്ന കെവി സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയിൽ പാലക്കാട് കണ്ണാടിയില്‍വെച്ച് അപകടത്തില്‍പ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സയന്‍റെ ഭാര്യ വിനുപ്രിയ മകൾ അഞ്ചുവയസുകാരി നീതു എന്നിവർ മരിക്കുകയും സയന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 24നാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ഒാംബഹാദൂർ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ പ്രധാനപ്രതികള്‍ ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനകരാജും സയനുമാണെന്ന് തെളിഞ്ഞത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു അപകടങ്ങൾ.
Advertisement