സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും ഒന്നുംചെയ്യാൻ കഴിയാതെ സർക്കാർ. ഡി.ജി.പിയായി ലോകനാഥ് ബെഹ്റയെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണ് സെൻകുമാർ കേസിന്റെ വിധിയിലൂടെ കോടതി റദ്ദാക്കിയത്. ഇത് പരിഗണിക്കാതെയാണ് ബെഹ്റ ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തുടരുന്നത്.
56 പേജില്‍ എഴുതിയ സെൻകുമാർ കേസുവിധി സുപ്രീംകോടതി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. Under the circumstances we are compelled to set aside the judgement and order of the central administrative tribunal, the impugned judgement and order of the High court as well as the order dated 1st June, 2016. സുപ്രീംകോടതി ഈ പരാമർശിച്ച ജൂൺ ഒന്നിന്റെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലോകനാഥ് ബെഹ്റ കേരള പൊലീസിന്റെ തലപ്പത്ത് എത്തിയത്. അത് റദ്ദാക്കുന്നതായി പരമോന്നത കോടതി ഇത്ര വ്യക്തമായി പറഞ്ഞ ശേഷമാണ് ഇപ്പോഴും ബെഹ്റ പൊലീസ് ആസ്ഥാനത്തിരിക്കുന്നത്.
വ്യാഖ്യാനമോ വിശകലനമോ ഒട്ടും ആവശ്യമില്ലാത്ത മട്ടിൽ തെളിച്ചുതന്നെയാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ലോകനാഥ് ബെഹ്റ ഇനിയും ഓഫീസിൽ തുടരുന്നത് സർക്കാരിന് മാത്രമല്ല, അദ്ദേഹത്തിന് വ്യക്തിപരമായും കോടതിയലക്ഷ്യത്തിന് വഴിതെളിക്കും.
സുപ്രീംകോടതി വിധിയോടെ ബെഹ്റയുടെ നിയമനം റദ്ദായി. പകരം നിയമനത്തിനുള്ള സർക്കാർ ഉത്തരവായതുമില്ല. ഫലത്തിൽ കേരള പൊലീസിനിപ്പോള്‍ മേധാവിയില്ല. അത് സാങ്കേതികമാണെന്ന് വാദിച്ചാലും,, പൊലീസ് മേധാവിയായുള്ള ബെഹ്റയുടെ തീരുമാനങ്ങൾക്കൊന്നിനും ഒരു കോടതിയിലും ഇനി നിലനിൽപുണ്ടാകില്ല എന്നുറപ്പ്.
Advertisement