ബോളിവുഡ് നടനും കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. എഴുപത് വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധയെത്തുടർന്ന് ഏറെനാളായി ചികിൽസ തുടരുന്നതിനിടെയാണ് മരണം. ബോളിവുഡ് താരമായും രാഷ്ട്രീയ നേതാവായും ഒരു പോലെ ജനമനസിൽ നിറഞ്ഞ വിനോദ് ഖന്ന ഇനി ഓർമ.
ഒരുമാസം മുൻപ് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. ഹിന്ദി സിനിമ ലോകത്തെ സന്ദരനെന്നും, ഒരു കാലഘട്ടത്തിന്റെ നായകനെന്നും പേരെടുത്ത വിനോദ് ഖന്നയെ അർബുദം കീഴടക്കിയ വാർത്ത ഏതാനും നാളുകൾക്ക് മുൻപാണ് പുറം ലോകം അറിഞ്ഞത്. അതിനുശേഷം ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവുമായി പ്രാര്ഥനയിലായിരുന്നു ബോളിവുഡ്. എന്നാൽ മരണം അദ്ദേഹത്തെ കീഴടക്കുകയായിരുന്നു. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബവും അടുത്തുണ്ടായിരുന്നു.
1968 ലെ മൻ ക മീത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി മുൻ നിര നായകനാകാൻ വിനോദ് ഖന്നക്ക് കഴിഞ്ഞു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റേഴിൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ഖന്ന ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ എം.പി ആയി. രണ്ടായിരത്തി രണ്ടിൽ കേന്ദ്ര ടൂറിസം മന്ത്രിയായി. 2015 ല്‍ ഇറങ്ങിയ ദില്‍വാലേയാണ് അവസാന ചിത്രം. അക്ഷയ് ഖന്ന, രാഹുൽ ഖന്ന എന്നീ മക്കൾ ബോളിവുഡിൽ അഭിനേതാക്കളാണ്.
Advertisement