പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ സമരത്തിന് പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൂന്നാറിൽ. എം.എം.മണിയെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയാണ് ജനങ്ങളുടെ മുമ്പിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. അതേ സമയം ഉമ്മൻ ചാണ്ടി പെമ്പിള ഒരുമൈ സമരപന്തൽ സന്ദർശിക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
പാർട്ടി തല അച്ചടക്ക നടപടിക്കപ്പുറം എം.എം.മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക തന്നെ വേണമെന്ന ആവശ്യം ഉയർത്തിയാണ് പെമ്പിള ഒരു മൈ പ്രവർത്തകർ മൂന്നാറിൽ നിരാഹാര സമരം തുടരുന്നത്. സമരം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ സന്ദർശനം. സമരപന്തലിലെത്തിയ ഉമ്മൻ ചാണ്ടി പെമ്പിള ഒരുമൈയ്ക്ക് യു ഡി എഫ് പിന്തുണ വാഗ്ദാനം ചെയ്തു.
എം.എം.മണിക്കൊപ്പം മുഖ്യമന്ത്രിയ്ക്കു നേരെയും ഉമ്മൻ ചാണ്ടിയുടെ വിമർശനം നീണ്ടു. എന്നാൽ സമരപന്തലിൽ ഉമ്മൻ ചാണ്ടി സന്ദർശിക്കുന്നതിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് എ.കെ. മണി പരസ്യ നിലപാടെടുത്തത് യു ഡി എഫിന് ക്ഷീണമായി. സമരം തുടർന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കളെ മൂന്നാറിലെത്തിക്കാനാണ് യു ഡി എഫ് തീരുമാനം.
Advertisement